വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തെ ജനതയുടെ മനം കവർന്നിട്ട് നാളുകളേറെയായി. പാളത്തിലൂടെ അതിവേഗത്തിൽ കുതിച്ചു പായുന്ന വന്ദേ ഭാരത് ട്രെയിനുകൾ ആരും ഒന്ന് നോക്കി നിൽക്കും. ഇത്തരത്തിൽ ട്രെയിനുകളോടുള്ള കമ്പം സ്വന്തമായി ഒരു ട്രെയിൻ നിർമ്മാണത്തിലെത്തി നിൽക്കുകയാണ് കൊൽക്കത്ത സ്വദേശിയായ പ്രഭാസ് എന്ന പൂജാരി. സ്വന്തം മുറിയിൽ ഓടുന്ന ഒരു കുഞ്ഞൻ ലോക്കൽ ട്രെയിൻ മാതൃകയാണ് പ്രഭാസ് ആദ്യം വീട്ടിൽ സജ്ജമാക്കിയത്.
ആദ്യ പരീക്ഷണം വിജയിച്ചതോടെ വന്ദേഭാരത് നിർമ്മിക്കുന്നതിനുള്ള പണിപ്പുരയിലേക്ക് 60-കാരനായ പ്രഭാസ് കടന്നു. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലാണ് വന്ദേഭാരതിന്റെ രൂപകൽപ്പന. സംഭവം പുറത്തറിഞ്ഞതോടെ ശ്രീരാംപൂരിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് നിരവധി ആളുകളാണ് എത്തുന്നത്. എങ്ങനെയാണ് പാളത്തിലൂടെ ഇത്രയും വലിയ ബോഗിയും വലിച്ച് വേഗത്തിൽ കുതിച്ചു പായുന്നത് എന്ന കൗതകത്തിൽ നിന്നാണ് ട്രെയിൻ നിർമ്മാണം എന്ന ആശയത്തിലേക്ക് എത്തിയതെന്ന് 60-കാരനായ പ്രഭാസ് പറയുന്നു.
പൂജ കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷമാണ് പ്രഭാസ് പണിപ്പുരയിലേക്ക് കയറുന്നത്. ഝൗത്‌ല, എക്ചിറ്റിലെ തന്റ് വീട് ഒരു റെയിൽവേ ഫാക്ടറിക്ക് സമാനമായാണ് കണക്കാക്കുന്നതെന്നാണ് പ്രഭാസ് പറയുന്നത്. നീണ്ട എട്ട് മാസത്തെ പരിശ്രമങ്ങൾക്കൊടുവിൽ 13,000 രൂപ ചിലവാക്കിയാണ് വന്ദേഭാരതിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഭാവിയിൽ ഒരു സ്റ്റീം എഞ്ചിൻ നിർമ്മിക്കുന്നതിനും തീരുമാനിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.