കോട്ടയം: കേരളത്തിൽ ഏറ്റവും സംസ്കാരം ഇല്ലാത്തയാളാണ് സാംസ്കാരിക മന്ത്രിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ക്രൈസ്തവ സഭാനേതൃത്വത്തെ അവഹേളിച്ച സജി ചെറിയാൻ മന്ത്രിസഭയിൽ തുടരണമെന്ന നിലപാട് മാർക്സിസ്റ്റ് പാർട്ടിയുടെ പൊതുനയമാണ്. ഗുണ്ടായിസം കാണിച്ചാൽ, അതാണ് ഏറ്റവും വലിയ മേന്മ എന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ സമീപനമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
അധിക്ഷേപവും അവഹേളനവുമാണ് മന്ത്രിസഭയിലേക്ക് എടുക്കുന്നതിന്റെ യോഗ്യതയെന്നും മുരളീധരൻ പരിഹസിച്ചു. നവകേരളയാത്രയിൽ ക്ഷണം കിട്ടിയ എത്ര ക്രൈസ്തവ സഭാനേതാക്കൾക്ക് മുഖ്യമന്ത്രിയോട് റബ്ബർ വിലയിടിവിനെക്കുറിച്ച് ചോദിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രിയുടെ വിരുന്നിനെ വിമർശിക്കുന്നവർ ആലോചിക്കണമെന്നും വി. മുരളീധരൻ പെരുന്നയിൽ പറഞ്ഞു. സമുദായ ആചാര്യനും സാമൂഹ്യ പരിഷ്കർത്താവുമായ മന്നത്ത് പത്മനാഭന്റെ ജയന്തി ദിനാചരണത്തോടനുബന്ധിച്ച് പെരുന്നയിൽ സന്ദർശനം നടത്തി മടങ്ങവേയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.