തിരുവന്തപുരം: ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. പോലീസിനെ രൂക്ഷമായി വിമർശിച്ചാണ് സിബിഐ കോടതിയിൽ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജെസ്‌നയ്‌ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നും കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ അന്വേഷണം പുനരാരംഭിക്കാമെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.
കേസിലെ അതിനിർണ്ണായകമായ മണിക്കൂറുകളിൽ പോലീസ് അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. കാണാതായ 48 മണിക്കൂറിനുള്ളിൽ യുവതിയെ കണ്ടെത്താൻ പോലീസ് ശ്രമിച്ചില്ല. പ്രതിഷേധങ്ങൾ ഉയർന്നതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് അന്വേഷണം ഊർജ്ജിതമാക്കിയതെന്നും സിബിഐ വ്യക്തമാക്കി.
ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് പോലീസ് സൂചന നൽകിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു സൂചനയും ഇതുവരെയും ലഭിച്ചിട്ടില്ല. തിരോധാനത്തിന് പിന്നിൽ ജെസ്‌നയുടെ അച്ഛനോ സുഹൃത്തിനോ പങ്കില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
2018 മാർച്ച് 22നാണ് ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌നയെ എരുമേലിയിൽ നിന്നും കാണാതാകുന്നത്. വീട്ടിൽ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു തിരോധാനം. പോലീസും പ്രത്യേക അന്വേഷണ സംഘവും ക്രൈംബ്രാഞ്ചും തിരോധാനത്തിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്നാണ് കേസ് സിബിഐയ്‌ക്ക് കൈമാറിയത്.