ന്യൂഡൽഹി: ചൈനയുമായി ഇടപഴകുന്നതിൽ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. നെഹ്‌റുവിന്റെ ചൈനയുമായുള്ള സമീപനത്തെ വിമർശിച്ച ജയശങ്കർ, സർദാർ പട്ടേൽ സ്വീകരിച്ച നയമാണ് ഇന്ന് ഇന്ത്യ പിന്തുടരുന്നതെന്നും വ്യക്തമാക്കി. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ചൈനയോട് വിനീത വിധേയമായ സമീപനമാണ് കാണിച്ചിരുന്നത്. എന്നാൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭഭായ് പട്ടേൽ ഇന്ത്യയുടെ താത്പര്യങ്ങളും നിലപാടുകളും കണക്കിലെടുത്ത് യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് ചൈനയോട് സ്വീകരിച്ചിരുന്നതെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.
” സർദാർ വല്ലഭഭായ് പട്ടേൽ അന്ന് സ്വീകരിച്ച ആ നിലപാടിനോട് അടുത്ത് നിൽക്കുന്നതാണ് ഇന്ന് മോദി സർക്കാർ ചൈനയോട് സ്വീകരിക്കുന്ന സമീപനം. ചൈനയെ യാഥാർത്ഥ്യബോധത്തോടെ തന്നെ കൈകാര്യം ചെയ്യണമെന്നാണ് ഞാൻ അഭിപ്രായപ്പെടുന്നത്. സർദാർ പട്ടേലും നെഹ്‌റുവും സ്വീകരിച്ച നിലപാടുകൾ തമ്മിൽ വലിയ അന്തരം ഉണ്ടായിരുന്നു. ചൈനയോട് എങ്ങനെ സമീപിക്കണം എന്നത് സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും അവിടെ ഉണ്ടായിരുന്നു.
വിനീത വിധേയരായി അവരോട് ബഹുമാനം കാണിച്ച് നിൽക്കുന്ന ഒരു സമീപനമാണ് നെഹ്‌റു ആദ്യ നാളുകളിൽ സ്വീകരിച്ചത്. 1962ലെ യുദ്ധമാണ് ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചത്. നെഹ്‌റു ആദ്യം സ്വീകരിച്ച നിലപാട് ഇന്ത്യയ്‌ക്ക് വളരെ അധികം ബുദ്ധിമുട്ടികൾ ഉണ്ടാക്കുന്നതായിരുന്നുവെന്നും” ജയശങ്കർ ചൂണ്ടിക്കാട്ടി.