ചെന്നൈ: ജോലിക്കിടെ പൊള്ളലേറ്റ തമിഴ്‌നാട് അഗ്നിശമന സേനയിലെ ആദ്യ വനിതാ ഓഫീസർക്ക് ഐഎഎസ്. 2012-ൽ സർക്കാർ ഫയലുകൾ സുരക്ഷിതമാക്കുന്നതിനിടെയാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥയായ പ്രിയ രവിചന്ദറിന്(42) പൊള്ളലേറ്റത്. ഇവർക്ക് ഐഎഎസ് നൽകാനുള്ള തമിഴ്‌നാട് സർക്കാരിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കുകയായിരുന്നു. ഇതാദ്യമായാണ് അഗ്നിശമന സേന ഉദ്യോഗസ്ഥയ്‌ക്ക് ഐഎഎസ് പദവി ലഭിക്കുന്നത്.
2003-ലാണ് ഗ്രൂപ്പ് -1 പരീക്ഷയിലൂടെ പ്രിയ സർവ്വീസിന്റെ ഭാഗമായത്. യുകെയിൽ നിന്നും വിദഗ്ധ പരിശീലനവും ഈ വനിതാ ഓഫീസർ നേടിയിട്ടുണ്ട്. ചെപ്പോക്കിലെ സർക്കാർ കെട്ടിടമായ ഏഴിലകത്ത് തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന സംഘത്തെ നയിക്കുന്നതിനിടെ മേൽക്കൂര തകർന്നു വീണാണ് പ്രിയ രവിചന്ദറിന് ഗുരുതരമായി പരിക്കേറ്റത്.
ആ വർഷം മികവിനുള്ള തമിഴ്‌നാട് സർക്കാരിന്റെ മെഡലും 2013-ൽ രാഷ്‌ട്രപതിയുടെ ധീരതയ്‌ക്കുള്ള മെഡലും ലഭിച്ചു.