ന്യൂഡൽഹി : 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 24,000 കോടി രൂപയിലെത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ . 2024-25 ഓടെ 35,000 കോടി പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ സൈനിക കയറ്റുമതി ഗണ്യമായി വർദ്ധിച്ചപ്പോൾ ഇറക്കുമതി കുറഞ്ഞു. 2013-14 നും 2022-23 നും ഇടയിൽ, കയറ്റുമതി 23 മടങ്ങ് വർദ്ധിച്ചു . 686 കോടി രൂപയിൽ നിന്ന് 16,000 കോടി രൂപയായി അത് മാറി. ഇറക്കുമതി ചെയ്ത ആയുധങ്ങൾക്കും സംവിധാനങ്ങൾക്കുമുള്ള ചെലവ് 2018-19 ലെ മൊത്തത്തിലുള്ള ചെലവിന്റെ 46 ശതമാനത്തിൽ നിന്ന് 36.202 ശതമാനമായി കുറഞ്ഞു. .
നിലവിൽ ഇന്ത്യ 85-ലധികം രാജ്യങ്ങൾക്ക് സൈനിക ഉപകരണങ്ങൾ വിൽക്കുന്നുണ്ട്. മിസൈലുകൾ, പീരങ്കികൾ, റോക്കറ്റുകൾ, കവചിത വാഹനങ്ങൾ, ഓഫ്ഷോർ പട്രോൾ വെസലുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, റഡാറുകൾ, നിരീക്ഷണ സംവിധാനങ്ങൾ, വെടിമരുന്ന് എന്നിവ കയറ്റുമതി ചെയ്യുന്നു. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ, ഹെലികോപ്റ്ററുകൾ, ടാങ്കുകൾ എന്നിവപോലും കയറ്റുമതി സാധ്യതയുള്ള ഉപകരണങ്ങളാണ് .
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഓസ്ട്രേലിയ, ജപ്പാൻ, ഇസ്രായേൽ, ബ്രസീൽ എന്നിവയുൾപ്പെടെ 34 രാജ്യങ്ങളിലേക്ക് ഇന്ത്യ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 10 ഓളം രാജ്യങ്ങളിലേക്ക് വെടിമരുന്നും (5.56 എംഎം മുതൽ 155 എംഎം വരെ) കയറ്റുമതി ചെയ്യുന്നു. തായ്ലൻഡ്, മൗറീഷ്യസ്, സീഷെൽസ്, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് അതിവേഗ ഇന്റർസെപ്റ്റർ ബോട്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ് എന്നിവിടങ്ങളിലേക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങളും കയറ്റി അയക്കുന്നുണ്ട്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ ഇന്ത്യ മൊത്തം 30,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം 8,000 കോടി രൂപയുടെ കയറ്റുമതി ഓർഡറുകൾ ലഭിച്ചു. സൗഹൃദ വിദേശ രാജ്യങ്ങളിലേക്ക് സൈനിക ഹാർഡ്വെയർ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ നയങ്ങളുടെ ഫലമായി, 2021-22 ൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 13,000 കോടി എന്ന റെക്കോർഡിലെത്തി.