എറണാകുളം: കേസ് തീർപ്പാക്കുന്നതിൽ രാജ്യത്തെ മറ്റ് ഹൈക്കോടതികൾക്ക് മാതൃകയായി കേരള ഹൈക്കോടതി. കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം കേസുകളാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. ഇതിൽ 86,700 കേസുകളാണ് കോടതി തീർപ്പാക്കിയത്. കോടതിയെ പേപ്പർ രഹിതമാക്കുന്നതിലും കേരള ഹൈക്കോടതി ഏറെ മുന്നിലാണ്.
98,985 ഹർജികളാണ് കഴിഞ്ഞ വർഷം സിവിൽ , ക്രിമിനൽ അപ്പീലുകൾ, റിവിഷൻ ഹർജികൾ, റിട്ട് ഹർജികൾ, ജാമ്യാപേക്ഷകൾ എന്നിവയിലൂടെ
ഹൈക്കോടതിയുടെ മുന്നിലെത്തിയത്. 44,368 റിട്ട് ഹർജിയും 11,649 ജാമ്യാപേക്ഷയും ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന 80 ശതമാനത്തിലധികം കേസുകളാണ് ഹൈക്കോടതി തീർപ്പാക്കിയത്. മൂൻ വർഷത്തേക്കാൾ കൂടുതൽ കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞു എന്നതും നേട്ടമാണ്.
കൂടുതൽ കേസുകളിൽ തീരുമാനമെടുത്തത് 9,360 കേസുകളിൽ വിധിപറഞ്ഞ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ്. 6,160 കേസുകളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും വിധി പറഞ്ഞു. ജസ്റ്റിസുമാരായ പി ഗോപിനാഥ്, മുഹമ്മദ് നിയാസ്, എൻ നഗരേഷ്, സിയാദ് റഹ്‌മാൻ എന്നിവരും കേസുകൾ തീർപ്പാക്കുന്നതിൽ മുന്നിലുണ്ട്.