ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇൻഡി മുന്നണിയുടെ കൺവീനറും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു നേതാക്കൾ. ബിഹാർ മന്ത്രിമാരായ മദൻ സഹാനിയും രത്‌നേഷ് സദയുമാണ് ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. നിതീഷിനെ ഇൻഡി സഖ്യത്തിന്റെ മുഖമാക്കി മാറ്റണമെന്നും അല്ലാത്തപക്ഷം ലോക്‌സഭ തിരഞ്ഞെടുപ്പിൽ മുന്നണി ഒരു നേട്ടവും ഉണ്ടാക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
ഇൻഡി സഖ്യ നേതാക്കൾ തന്നെ പറയുന്നത് നിതീഷ് കുമാറാണ് മുന്നണിയിലെ ഏറ്റവും പരിചയ സമ്പന്നനായ നേതാവെന്നാണ്. പിന്നെ എന്തുകൊണ്ട് അദ്ദേഹത്തെ മുന്നണിയുടെ കൺവീനർ മാത്രമാക്കുന്നു, പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയല്ലേ വേണ്ടത്.. മദൻ സഹാനി പറഞ്ഞു. ഭിന്നിച്ച് നിന്ന പ്രതിപക്ഷത്തെ ഒന്നിപ്പിച്ചത് നിതീഷ് കുമാറാണ്. വ്യത്യസ്തമായ കാഴ്‌ച്ചപ്പാടുകൾ മാറ്റിവയ്പ്പിച്ച് കോൺഗ്രസിനെ വരെ മുന്നണിക്കൊപ്പം കൊണ്ടുവന്നു. സംസ്ഥാനത്ത് ജാതി സെൻസസ് നടന്നത് നിതീഷ് കുമാർ മുഖ്യമന്ത്രി ആയതുകൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കും വിധം നിരവധി വികസന പരിപാടികൾ അദ്ദേഹം നടപ്പാക്കി. മദൻ സഹാനി അവകാശപ്പെട്ടു.
നിതീഷിനെ മുന്നണിയുടെ കൺവീനറായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് ജെഡിയുവും ആർജെഡിയും നടത്തുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ തൃണമൂൽ ഉൾപ്പെടെയുള്ള പാർട്ടികൾ തയ്യാറല്ല. കഴിഞ്ഞ ഇൻഡി മുന്നണി യോഗത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം മുന്നിൽക്കണ്ടാണ് നിതീഷ് കുമാറും പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷപദവി അദ്ദേഹം ഏറ്റെടുത്തത്.