മിന്നു മണിക്ക് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി മലയാളി താരം സജന സജീവനും. സീനിയർ വനിതകളുടെ ഏകദിനത്തിലാണ് സജന മികച്ച പ്രകടനം കാഴ്ച വച്ചത്. ബറോഡയ്‌ക്കെതിരായ മത്സരത്തിലാണ് കേരള ടീമിന്റെ ക്യാപ്റ്റൻ കൂടിയായ താരം സെഞ്ച്വറി നേടി ടീമിന് മികച്ച വിജയം സമ്മാനിച്ചത്. 85 പന്തിൽ നിന്ന് 16 ബൗണ്ടറികളടക്കം 100 റൺസാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
റാഞ്ചിയിലെ എംഇസിഒഎൻ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 216 റൺസിനാണ് കേരളം വിജയിച്ചത്. നിശ്ചിത ഓവറിൽ കേരളം ഉയർത്തിയ 285 റൺസ് വിജയം ലക്ഷ്യം മറികടക്കാനാവാതെ 21.5 ഓവറിൽ ബറോഡ ഓൾ ഔട്ടാകുകയായിരുന്നു. സജനയുടെയും(100) അരുദ്ധതി റെഡ്ഡിയുടെയും (73) മികച്ച പ്രകടനമാണ് കേരളത്തിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. തൻവീർ ഷെയ്ഖ്(29), എൻ വൈ പട്ടേൽ(14) എന്നിവർക്ക് മാത്രമാണ് ബറോഡ നിരയിൽ രണ്ടക്കം കടക്കാനാത്. സ്‌കോർ – കേരളം 284/7; ബറോഡ 68.
വനിതാ ഐപിഎല്ലിൽ (ഡബ്ല്യൂപിഎൽ) മുംബൈ ഇന്ത്യൻസിന്റെ താരമാണ് സജന. 15 ലക്ഷം രൂപയ്‌ക്കാണ് സജനയെ മുംബൈ ടീമിലെത്തിച്ചത്. വയനാട്ടിൽ നിന്ന് വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ താരമാണ് സജന. അണ്ടർ- 23 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റെയും ഇന്റർ സോൺ ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ സൗത്ത് സോൺ ടീമിന്റെയും ക്യാപ്റ്റനായിരുന്നു താരം. സജനയുടെ നേതൃത്വത്തിലുള്ള ടീമാണ് ആദ്യമായി കേരളത്തിന് അണ്ടർ 23 കിരീടം സമ്മാനിച്ചത്.