തിരുവനന്തപുരം: ഡോക്ടർമാരുടെ കുറിപ്പില്ലാതെ മരുന്ന് വിൽക്കരുതെന്ന കർശന നിർദ്ദേശവുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ഏതെങ്കിലും മെഡിക്കൽ സ്റ്റോറുകൾ മരുന്ന് വിൽക്കുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്കും പരാതി നൽകാം. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ രേഖകൾ അതത് ഫാർമസികൾ കൃത്യമായി സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഓരോരുത്തരും സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. അതിനാൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കഴിവതും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
ആന്റിബയോട്ടിക്ക് മരുന്നുകൾ സ്ഥിരമായി കഴിക്കുന്നതിലൂടെ രോഗങ്ങൾ പിടിപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ സാധ്യതയുള്ള രോഗാണുക്കൾ നിമിത്തം അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് രോഗാവസ്ഥയിലേക്ക് വഴിവക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.