ചെന്നൈ: കാഞ്ചീപുരത്ത് ജനറൽ ഇൻഷൂറൻസ് കമ്പനി ഡെപ്യൂട്ടി മനേജർക്ക് തട്ടിപ്പിലൂടെ നഷ്ടമായത് 39 ലക്ഷം രൂപ. വിദ്യാഭ്യാസ ലോണിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. ഡൽഹി സ്വദേശിനിയായ തമിഴ്‌നാട് കാഞ്ചീപുരത്ത് താമസിക്കുന്ന പ്രതിക്ഷ്ഠാ ഗാർഗ് എന്ന യുവതിക്കാണ് പണം നഷ്ടമായത്.
വിദ്യാഭ്യാസ വായ്പക്കായി ഓൺലൈൻ വഴി ഗാർഗ് സുലേഖ ഡോട്ട് കോം എന്ന വെബ്‌സൈറ്റിൽ തന്റെ വിവരങ്ങൾ നൽകിയിരുന്നു. തുടർന്ന് നകുൽ എന്ന പേരിൽ ഒരു വായ്പാ ബ്രോക്കർ തന്നെ വിളിക്കുകയും ആർഎസ് എന്ന കമ്പനിയിൽ നിന്നും ലോൺ അനുവദിച്ചുവെന്ന് അറിയിക്കുകയും ചെയ്തുവെന്ന് ഗാർഗ് പറയുന്നു.
നകുൽ എന്ന വ്യക്തിയും മറ്റ് വ്യക്തികളും വ്യാജ രേഖകളും മറ്റും ഉണ്ടാക്കി ഗാർഗിന്റെ വിശ്വാസം നേടിയെടുത്തു. തുടർന്ന് അപേക്ഷാ ഫീസ്, വെരിഫിക്കേഷൻ ഫീസ്, അപ്രൂവൽ ഫീസ്, അഡ്വാൻസ് ഇഎംഐ അങ്ങനെ വിവിധ പേരുകളിൽ യുവതിയിൽ നിന്നും പണം വാങ്ങാൻ ആരംഭിച്ചു. വായ്പ ലഭിക്കുമെന്ന വിശ്വാസത്തിൽ യുവതി പണം നൽകി. പിന്നീട് താൻ കബളിക്കപ്പെടുകയാണെന്ന് സംശയം തോന്നിയതോടെ ഗാർഗ് അവരെ വിളിച്ച് പണം തിരിച്ച് നൽകാൻ അവശ്യപ്പെട്ടു. എന്നാൽ ഫീസ് ഒന്നും തിരിച്ച് നൽകാൻ കഴിയില്ലായെന്നാണ് തട്ടിപ്പുകാർ മറുപടി നൽകിയത്. വായ്പ ലഭിക്കുമെന്ന് കരുതി യുവതി 70 തവണകളായി 39 ലക്ഷം രൂപക്കടുത്താണ് തട്ടിപ്പുകാർക്ക് അയച്ച് നൽകിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 420-ന്റെ കീഴിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പുകാരെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കുന്നതിനും പോലീസ് അന്വേഷണം നടത്തുകയാണ്.