ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ നിന്നുള്ള അക്ഷതവും പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിച്ചു കൊണ്ടുള്ള കത്തും തന്നെ തേടിയെത്തിയതോടെ വികാരാധീനനായി മുഹമ്മദ് ഹബീബ്. ബിജെപിയുടെ ജില്ലാ ഘടകത്തിൽ വിവിധ പദവികൾ വഹിച്ചിട്ടുള്ള 70-കാരനായ മുഹമ്മദ് ഹബീബ് രാമക്ഷേത്രത്തിനായി മുന്നിട്ടിറങ്ങിയ മിർസാപൂർ സ്വദേശികളായ കർസേവകരിൽ ഒരാൾ കൂടിയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജനുവരി 22-ന് അദ്ദേഹം പങ്കെടുക്കില്ല. ടിവിയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം കാണുമെന്നും ജനുവരിക്ക് ശേഷം ക്ഷേത്രത്തിൽ ദർശനം നടത്തുമെന്നും മുഹമ്മദ് ഹബീബ് പറഞ്ഞു.
“ഞാൻ ഒരു ‘കർസേവകൻ’ ആണ്. 1992 ഡിസംബർ 2 മുതൽ ഏകദേശം അഞ്ച് ദിവസത്തോളം ഞാൻ അയോദ്ധ്യയിൽ താമസിച്ചിരുന്നു. അയോദ്ധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി അനുവദിച്ചതോടെ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിലുള്ള നീണ്ടുനിന്ന നിയമയുദ്ധം അവസാനിച്ചു. ജനുവരി 22-ന് ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുകയാണ്. എല്ലാവർക്കും ഇതൊരു ചരിത്ര ദിനമായിരിക്കും”.
“വലിയ തപസ്യയ്‌ക്കും ഒരുപാട് പോരാട്ടങ്ങൾക്കും ഒടുവിലാണ് ഈ പുണ്യ മുഹൂർത്തം വന്നു ചേരുന്നത്. ഞാൻ ബിജെപിയുടെ പഴയകാല പ്രവർത്തകനാണ്. ഏകദേശം 32 വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ പ്രവർത്തനങ്ങൾ ഫലം കണ്ടു. പഴയ ഓർമ്മകൾ എന്നിൽ അലയടിക്കുകയാണ്. ഭഗവാൻ രാമന്റെ എന്റെ പൂർവ്വികനാണ്. പിതാക്കന്മാരെ ഓർക്കുന്നത് ഭാരതീയ സംസ്കാരമാണ്. അയോദ്ധ്യ ക്ഷേത്രത്തിലെ അക്ഷതം എന്നെ തേടിയെത്തിയപ്പോൾ ഞാൻ വളരെയധികം വികാരാധീനനായി”- മുഹമ്മദ് ഹബീബ് പറഞ്ഞു.