പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ലോകത്തിന്റെ കണ്ണ് ലക്ഷദ്വീപിലേക്ക് പതിച്ചത്. മാലദ്വീപ് വിവാദം കൂടി കത്തിയതിന് പിന്നാലെ ദ്വീപിലേക്കുള്ള ശ്രദ്ധ പതിന്മടങ്ങ് വർധിച്ചു. ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യയിൽ ക്യാമ്പെയിൻ നടക്കുകയാണ്. ബോളിവുഡ്, ക്രിക്കറ്റ് താരങ്ങൾ മാത്രമല്ല രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ പോലും ക്യാമ്പെയിന്റെ ഭാഗമായിരിക്കുകയാണ്.
എന്നാൽ ക്യാമ്പെയിൻ ശക്തമാകുന്നതിനിടയിലും നിരവധി ചോദ്യങ്ങളാണ് ലക്ഷദ്വീപിലെ അടിസ്ഥാന സൗകര്യങ്ങളെ ചുറ്റിപ്പറ്റി ഉയരുന്നത്. ഒരു അന്താരാഷ്‌ട്ര വിമാനത്താവളം പോലുമില്ലാത്ത കേന്ദ്രഭരണ പ്രദേശത്ത് എങ്ങനെ വിനോദ സഞ്ചാരികൾ നേരിട്ടെത്തുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. അഗത്തി, ബങ്കാരം പോലുള്ള ചെറു ഹെലി, വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് ഇവിടേയ്‌ക്ക് സർവീസുള്ളത്.
ഈ വിവാദങ്ങൾക്കിടയിൽ വീണ്ടും ചർച്ചയാകുകയാണ് അഗത്തി അന്താരാഷ്‌ട്ര അത്യാധുനിക വിമാനത്താവള പദ്ധതി. ലക്ഷദ്വീപിനെ അന്താരാഷ്‌ട്ര ടൂറിസം ഡെസ്റ്റിനേഷനാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ അഗത്തി അത്യാധുനിക വിമാനത്താവള പദ്ധതി ആരംഭിച്ചത്. 2018ൽ ആരംഭിച്ച ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
2018 സെപ്റ്റംബറിൽ ചേർന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡിന്റെ യോഗത്തിലാണ് അഗത്തി വിമാനത്താവളത്തെ വികസിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. എടിആർ-72 വിഭാഗത്തിൽപ്പെട്ട് വിമാനങ്ങൾ വരെ ലാൻഡ് ചെയ്യിക്കാൻ സാധിക്കുന്ന തരത്തിലാണ് ദ്വീപിലെ വിമാനത്താവളത്തെ സജീകരിക്കുന്നത്. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് അറ്റ്‌ലസ് മാനേജ്‌മെന്റ് കൺസൾട്ടൻസി സർവീസ് കഴിഞ്ഞ ഡിസംബറിൽ അധികൃതർക്ക് കൈമാറിയിരുന്നു. ഭൂമിയേറ്റെടുക്കൽ, പരിസ്ഥിതിക്ക് വന്നേക്കാവുന്ന മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ പദ്ധതി പൂർത്തീകരിക്കുന്നതിന്റെ വേഗതകൂടിയതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2026 മാർച്ച് 31 ഓടെ അത്യാധുനിക വിമാനത്താവളം പ്രവർത്തന സജ്ജമാകുമെന്നാണ് വിവരം. ഐലാൻഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് കേന്ദ്രം ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തിൽ പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ലക്ഷദ്വീപിനെ കുറിച്ച് തിരയുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർധന സംഭവിച്ചതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.