ന്യൂഡൽഹി: ലക്ഷദ്വീപിലെ മിനിക്കോയിൽ കേന്ദ്രസർക്കാർ വിമാനത്താവളം നിർമ്മിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. യുദ്ധവിമാനങ്ങൾ ഉൾപ്പടെയുള്ള വിമാനങ്ങളുടെ ലാൻഡിംഗ്,ടേക്ക് ഓഫ്, അറ്റക്കുറ്റപ്പണികൾ എന്നിവയായിരിക്കും ഇവിടെ നടക്കുക. സൈനിക വിമാനങ്ങൾക്കും വാണിജ്യ വിമാനങ്ങൾക്കും വേണ്ടിയുള്ള സംയുക്ത വിമാനത്താവളമായിരിക്കും ഇത. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നീരിക്ഷണം ശക്തമാക്കാൻ പുതിയ എയർഫീൽഡിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് മിനിക്കോയ് ദ്വീപിൽ എയർ സ്ട്രിപ്പ് ( അടിയന്തര ഘട്ടങ്ങളിൽ വിമാനം ലാൻഡ് ചെയ്യുന്നതിനുള്ള താത്കാലിക സ്ഥലം) നിർമ്മിക്കണമെന്ന ആവശ്യം ആദ്യമായി പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വച്ചത്. എന്നാൽ പുതിയ വിമാനത്താവളത്തിന്റെ ചുമതല ഇന്ത്യൻ വ്യോമസേനയ്‌ക്ക് ആയിരിക്കും.
അഗത്തിയ്‌ക്ക് പുറമെ മിനിക്കോയിലും വിമാനങ്ങളെത്താൻ തുടങ്ങുന്നതോടെ ലക്ഷദ്വീപ് ടൂറിസം ലോകശ്രദ്ധയാകർഷിക്കും. വിദേശ സഞ്ചാരികൾ ഉൾപ്പെടെ ദ്വീപിലേക്കെത്തും. 2018-ൽ അഗത്തി വിമാനത്താവളം വികസിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപം നൽകിയ പദ്ധതിയും 2026 മാർച്ചോടെ പൂർത്തിയാകുമെന്നാണ് സൂചന. ഏകദേശം 1500 കോടി രൂപ ചിലവിലാണ് അഗത്തി വിമാനത്താവളം വികസിപ്പിക്കുന്നത്.