ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഗുരുതര രോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്. നട്ടെല്ല് സ്വയം പൊടിഞ്ഞ് പോകുന്ന രോഗമാണ് ശിവശങ്കറിന് ബാധിച്ചിരിക്കുന്നതെന്നാണ് പോണ്ടിച്ചേരി ജിപ്മെറിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ തയ്യാറാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറി. മെഡിക്കൽ റിപ്പോർട്ട് വരുന്ന ആഴ്ച കോടതി പരിഗണിക്കും.
നട്ടെല്ല് സ്വയം പൊടിഞ്ഞ് പോകുന്ന രോഗം മൂലം സുഷുമ്നാ നാഡിയിൽ മാറ്റങ്ങൾ ഉണ്ടാവുകയാണെന്നും കഴുത്തും നടുവും രോഗ ബാധിതമാണെന്നുമാണ് സുപ്രീംകോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിൽ കോളറും ഇടുപ്പിൽ ബെൽറ്റും ഇടണം. കഴുത്തും നട്ടെല്ലും വളയ്ക്കാൻ പാടില്ല. ദീർഘസമയം നിൽക്കാൻ പാടില്ല. ഭാരം എടുക്കാൻ പാടില്ല. വേണ്ടി വന്നാൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.
ഇഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശിവശങ്കറിനെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. നിലവിൽ ലൈഫ് മിഷൻ കേസിൽ ജാമ്യത്തിൽ കഴിയുകയാണ് എം. ശിവശങ്കർ. കേസിൽ സ്ഥിര ജാമ്യത്തിനുള്ള അപേക്ഷയും കോടതി അടുത്തയാഴ്ച പരിഗണിക്കും.