തിരുവനന്തപുരം: എൻഐഎ പിടികൂടിയ പോപ്പുലർഫ്രണ്ട് ഭീകരൻ സവാദിന് കേരളത്തിലാരാണ് സഹായം നൽകിയതെന്ന് സിപിഎം പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭീകരവാദത്തിന് കേരളം നല്ലൊരു ഇടമാണെന്ന തരത്തിൽ പ്രചാരണം സിപിഎം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുവർഷത്തിലെ കേരളത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ രണ്ടാം വരവിനെക്കുറിച്ചും സവാദിനെ എൻഐഎയെ പിടികൂടിയതിനെക്കുറിച്ചും മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.
‘ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവം ഈ ഭീകരവാദി സവാദിന് പ്രാദേശിക സഹായം ലഭിച്ചു എന്നതാണ്. ആ കാര്യത്തെക്കുറിച്ച് സർക്കാരിന്റെ വക്താക്കൾക്ക് എന്താണ് പറയാനുള്ളത്. ഈ മത തീവ്രവാദിക്ക് പ്രാദേശികമായ സഹായം മട്ടന്നൂരിൽ ലഭിച്ചു എന്നുള്ളതിന് ആഭ്യന്തരവകുപ്പിന് എന്താണ് പറയാനുള്ളത്. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കണ്ണൂരിൽ തന്നെ ആവർത്തിക്കുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത ഐഎസ്ഐഎസ് റിക്രൂട്ട്മെന്റ് ഏറ്റവും കൂടുതൽ നടന്നത് കണ്ണൂരിലാണ്. എന്തുകൊണ്ടാണ് കണ്ണൂരിൽ ഇത്തരം വിഷയം തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരം വളരെ വ്യക്തമാണ് കേരളത്തിൽ ഭീകരരെ സൃഷ്ടിക്കാനുള്ള രാഷ്‌ട്രീയ സാഹചര്യം ഇവിടെയുണ്ട്.
ഇതിനൊക്കെ അനുകൂലമായ പ്രചാരണം സിപിഎം ഇവിടെ നടത്തുകയാണ്. മത ഭീകരന്മാർക്ക് വളരാനും വേരുറയ്‌ക്കാനും കഴിയുന്നൊരു രാഷ്‌ട്രീയ സാഹചര്യം ഇവിടെ സൃഷ്ടിക്കുകയാണ്. ഇതെല്ലാം വോട്ട് ബാങ്കിന് വേണ്ടിയാണ്. കേരളത്തിലെ ഈ സംഭവങ്ങളൊക്കെ ഞെട്ടിപ്പിക്കുന്നതാണ്. കശ്മീരിൽ പണ്ട് ഭീകരർ ഒളിച്ച് താമസിച്ചിരുന്നു. കശ്മീർ സുരക്ഷിതമല്ലെന്ന് എല്ലാ ഭീകരർക്കും ഇപ്പോൾ മനസ്സിലായിട്ടുണ്ട്. ഭീകർക്ക് ഒളിച്ചു താമസിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ താവളമായി കേരളത്തെ പിണറായി വിജയൻ മാറ്റിയിട്ടുണ്ട്. സിപിഎം ഇക്കാര്യത്തിനും മറുപടി പറയണം. എല്ലാത്തിനും വർത്തമാനം പറയുന്ന ഗോവിന്ദന്റെ നാട്ടിൽ, ജയരാജന്റെ, പിണറായി വിജയന്റെയൊക്കെ നാട്ടിൽ എങ്ങനെയാണ് 13 വർഷം ഒരു ഭീകരൻ ഒളിവിൽ താമസിച്ചതെന്ന് മറുപടി പറയണം.
പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവർഷത്തിൽ രണ്ടാം സന്ദർശനത്തിനായി കേരളത്തിലേക്ക് എത്തുകയാണ്. 6 മണിക്ക് കൊച്ചിയിൽ വിമാനമിറങ്ങും.16-നും 17-നും കേരളത്തിൽ ഉണ്ടാകും. 16-ന് വിമാനത്താവളത്തിലെത്തി പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിക്കും. അതിന് ശേഷം കൊച്ചിയിൽ തങ്ങും. 17-ന് രാവിലെ ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. മറ്റൊരു വിവാഹത്തിന് കൂടി പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. അതിന് ശേഷം കൊച്ചിയിൽ സർക്കാരിന്റെ ഷിപ്പിയാർഡ് ഉൾപ്പെടെയുള്ള പരിപാടിയിൽ പങ്കെടുക്കും.
ഇതിന് ശേഷം കേരളത്തിലെ 6000-ത്തോളം പേർ വരുന്ന പാർട്ടിയുടെ ശക്തികേന്ദ്ര ഇൻ ചാർജുമാരുമായുള്ള സമ്മേളനത്തിലും പങ്കെടുക്കും. കേരളത്തിലെ വികസനത്തിന് ആവശ്യമായിട്ടുള്ള വലിയ പരിശ്രമമാണ് പ്രധാനമന്ത്രി നടത്തികൊണ്ടിരിക്കുന്നത്. രണ്ടാഴ്ചക്കിടിയൽ വീണ്ടും പ്രധാനമന്ത്രി വരുന്നത് തീർച്ചയായും കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസകരമായിട്ടുള്ള കാര്യമാണ്.
ലക്ഷദ്വീപിൽ അദ്ദേഹം നടത്തിയ സന്ദർശനം ലക്ഷദ്വീപിന് മാത്രമല്ല, കേരളത്തിലെ വികസനത്തിനും ഏറെ സഹായകമാകും. വരും മാസങ്ങളിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും സന്ദർശനം കേരളത്തിലുണ്ടാകും. കേരളത്തിലെ ജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ താത്പര്യം ഹൃദയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.’- കെ.സുരേന്ദ്രൻ പറഞ്ഞു.