കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ അതിപ്രശ്സതമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്നാണ് പന്ത്രണ്ടു കളഭം. മകരം ഒന്നു മുതൽ പന്ത്രണ്ടുവരെയാണ് കളഭമഹോത്സവവും നടക്കുന്നത്. ചെമ്പകശ്ശേരി രാജാവാണ് അനുഷ്ഠാനത്തിന് തുടക്കം കുറിച്ചത്. മകരച്ചൂടിൽ കളഭച്ചാർത്തണിഞ്ഞ ഭഗവാനെ കാണുന്നത് കണ്ണിനും മനസിനും കുളിർമ പകരും. ചന്ദനമരച്ചെടുത്ത് പച്ച കർപ്പൂരവും ഗോരോചനവും കുങ്കുമപ്പൂവും ചേർത്താണ് കളഭകൂട്ട് തയ്യാറാക്കുന്നത്. കളഭം ദേവന് അഭിഷേകം ചെയ്ത് നിവേദ്യം സമർപ്പിച്ച ശേഷം അഭിഷേകം ചെയ്ത കളഭം ഭക്തർക്ക് വിതരണം ചെയ്യും.
കളഭ ദർശനം കണ്ട് തൊഴാനായി ദിവസേന നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. കളഭ ദർശനം തൊഴുന്ന ഭക്തർ രാത്രിയിലെ വിളക്കെഴുന്നള്ളിപ്പും കാണണമെന്നാണ് വിശ്വസം. കളഭാഭിഷേകവും വിളക്കെഴുന്നെള്ളിപ്പും കണ്ടുതൊഴുന്നവർക്ക് മുറജപവും ലക്ഷദീപവും തൊഴുന്നതിന്റെ പുണ്യം ലഭിക്കുമെന്നാണ് ഭക്തമതം. സ്ത്രീകൾ മംഗല്യഭാഗ്യത്തിനും വിവാഹം കഴിഞ്ഞവർ ദീർഘമാംഗല്യത്തിനും പന്ത്രണ്ട് കളഭ ദിവസം ക്ഷേത്രദർശനം നടത്തുന്നത് വഴിയൊരുക്കുമെന്നാണ് വിശ്വാസം. സന്ധ്യക്ക് നടക്കുന്ന വിളക്കെഴുന്നെള്ളിപ്പ് കാണാൻ വിവിധദേശങ്ങളിൽ നിന്നുമാണ് ഭക്തരെത്തുന്നത്.
അമ്പലപ്പുഴ ക്ഷേത്രത്തിന് പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രവുമായി ഒരു ബന്ധമുണ്ട്. 1789-ൽ ടിപ്പു സുൽത്താന്റെ ആക്രമണത്തെ ഭയന്ന് ഗുരുവായൂരിലെ ശ്രീകൃഷ്ണ വിഗ്രഹം സുരക്ഷിതമായി സൂക്ഷിക്കാൻ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിച്ചിരുന്നു. ഇവിടെയായിരുന്നു പിന്നീട് കുറച്ചു നാൾ പൂജകൾ നടന്നിരുന്നത്. ഇതിന് പിന്നാലെ ക്ഷേത്രം തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത്.
ദേവചൈതന്യം വർദ്ധിക്കുന്നതിനു വേണ്ടിയാണ് എല്ലാ വർഷവും പന്ത്രണ്ടു കളഭം നടക്കുന്നത്. വേലകളിയുയും പള്ളിപ്പാനയും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ഉത്ഭവിച്ചത്. പന്ത്രണ്ടു കളഭം പന്ത്രണ്ടാവർത്തിയാകുമ്പോഴാണ് ഒരു പള്ളിപ്പാന നടക്കുന്നത്. ദേവനുണ്ടാകുന്ന ശക്തിക്ഷയത്തിനു പരിഹാരമായാണ് പള്ളിപ്പാന നടത്തുന്നത്. പന്ത്രണ്ടു പള്ളിപ്പാന നടന്നു കഴിഞ്ഞാൽ വിജയബലി നടത്തണം. ദേവപ്രീതിക്കുവേണ്ടി നടത്തുന്ന ഈ കർമ്മം മൂന്നു തലമുറയിൽപ്പെട്ട ഒരാൾക്കു മാത്രമേ ദർശിക്കാൻ കഴിയുവുള്ളു എന്നതാണ് ഇതിന്റെ പ്രത്യേകത.
പന്ത്രണ്ട് കളഭവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ചെമ്പകശ്ശേരി രാജ്യത്തുണ്ടായ അനിഷ്ടങ്ങൾ പലതും നാടുവാഴുന്ന രാജാവിന്റെ ധർമലോപമാണെന്നും അതിനുള്ള പരിഹാരമായാണ് പന്ത്രണ്ടു കളഭം തുടങ്ങിയതെന്നും എന്നാൽ രാജാവിനു ലഭിച്ച സ്വപ്ന ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് കളഭാഭിഷേകം തുടങ്ങിയതെന്നും ഐതിഹ്യങ്ങളുണ്ട്. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്‍ഞാതാവ് കുഞ്ചൻ നമ്പ്യരുടെ ജന്മദേശമെന്ന നിലയിലും ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായിരുന്ന കുഞ്ചൻ നമ്പ്യാർ. ക്ഷേത്രത്തിൽ നടന്ന ചാക്യാർകൂത്തിനിടെ നമ്പ്യാർ ഉറങ്ങുന്നതും പിന്നീട് ഓട്ടൻതുള്ളലുമായി എത്തുന്നുതും അടക്കം ഐതീഹ്യങ്ങളുടെ നാടുകൂടിയാണ് അമ്പലപ്പുഴ.
ചെമ്പകശ്ശേരി പൂരാടം തിരുനാൾ ദേവനാരായണൻ തമ്പുരാനാണ് ക്ഷേത്രം പണികഴിപ്പിച്ചത്. കരിങ്കുളം ക്ഷേത്രത്തിൽ നിന്ന് അമ്പലപ്പുഴയിലേക്ക് വിഗ്രഹം എത്തിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ആന്ന് ആഘോഷപൂർവം വിഗ്രഹം വഞ്ചിയിലെത്തിച്ചതിന്റെ ഓർമ്മ പുതുക്കാനാണ് ചമ്പക്കുളം വള്ളംകളി നടത്തുന്നത്. എല്ലാ വർഷവും മലയാളമാസം മിഥുനത്തിലെ മൂലം നാളിലാണ് ജലോത്സവം നടത്തുന്നത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ മറ്റൊരു വിശേഷം നിവേദ്യമാണ് അമ്പലപ്പുഴ പായസമാണ്. പാൽപായസം കഴിക്കാൻ ദേവൻ ദിവസവും തിടപ്പള്ളിയിൽ എത്തുമെന്നാണ് വിശ്വാസം.
-അശ്വിൻ ഇലന്തൂർ















