ന്യൂഡൽഹി: 2023ൽ രാജ്യത്തെ ലാൻഡ് പോർട്ടുകളിലൂടെ (കര തുറമുഖം)നടന്നത് 76,000 കോടി രൂപയുടെ വ്യാപാരം.ഭാരതവുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ അതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന ലാന്റ് പോർട്ടുകൾ കഴിഞ്ഞ വർഷം ഏകദേശം 24 ലക്ഷം യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കായതായി ലാന്റ് പോർട്ട് അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് നിലവിൽ 11 ലാൻഡ് പോർട്ടുകളാണ് പ്രവർത്തിക്കുന്നത്. അട്ടാരി, അഗർത്തല, ദൗകി, പെട്രാപോൾ, റക്‌സൗൾ, റുപൈദിഹ, ജോഗ്ബാനി, മോറെ, സുതാർകണ്ടി, ശ്രീമന്തപൂർ, ദേരാ ബാബ നാനാക്കിലെ പിടിബി എന്നിവയാണ് ഇത്. ഇതിൽ ഏഴെണ്ണത്തിലൂടെയാണ് കൂടുതൽ വ്യാപാരവും നടന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സീ പോർട്ടുകൾക്ക് സമാനമായി കര അതിർത്തി വഴിയുള്ള വ്യാപാരവും ഗതാഗതവും പ്രോത്സാഹിപ്പിക്കുകയാണ് ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ( എൽപിഎഐ) യുടെ പ്രവർത്തന ലക്ഷ്യം. അട്ടാരി, അഗർത്തല, പെട്രാപോൾ, റക്സോൾ, ജോഗ്ബാനി, സുതാർകണ്ടി, ശ്രീമന്തപൂർ എന്നിവയിലൂടെയാണ് പ്രധാന വ്യാപാരം നടന്നതെന്ന് എൽപിഎഐയിലെ ഒരു ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
2022-2023ൽ റക്സോൾ, പെട്രാപോൾ ലാൻഡ് പോർട്ടുകളിൽ നിന്ന് യഥാക്രമം 33,882.2 കോടി രൂപയുടെയും 30,378 കോടി രൂപയുടെയും വ്യാപാരമാണ് നടന്നത്. ജോഗ്ബാനിയിൽ നിന്ന് 8,747 കോടി രൂപ, അട്ടാരിയിൽ നിന്ന് 2,257.2 കോടി രൂപ, അഗർത്തിയിൽ നിന്ന് 471.8 കോടി രൂപയുടെ ചരക്കു കൈമാറ്റവും നടന്നു.
അട്ടാരി, അഗർത്തല, പെട്രാപോൾ, സുതാർകണ്ടി, ശ്രീമന്തപൂർ, ദേരാ ബാബ നാനാക്ക് എന്നീ ലാൻഡ് പോർട്ടുകൾ യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലെത്തി. ബോർഡർ മാനേജ്മെന്റ് വകുപ്പിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും കീഴിലാണ് ലാൻഡ് പോർട്ട് അതോറിറ്റി പ്രവർത്തിക്കുന്നത്. 2012-ൽ രണ്ട് കര തുറമുഖങ്ങൾ മാത്രമായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. നിലവിൽ ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്താൻ എന്നീ അതിർത്തികളിലായാണ് 11 ലാൻഡ് പോർട്ടുകൾ പ്രവർത്തിക്കുന്നത്.