അഹമ്മദാബാദ് : മാലദ്വീപിലേക്കുള്ള യാത്രകൾ കൂട്ടത്തോടെ റദ്ദാക്കി ഗുജറാത്തികൾ . ഹണിമൂണിനായി മാലദ്വീപിലേയ്ക്ക് പോകാൻ നാല് ലക്ഷം ചിലവഴിച്ച് ബുക്കിംഗുകൾ ചെയ്തതാണ് രാജ്കോട്ടിലെ മഹാവീർ പിപാലിയ . എന്നാൽ ഇപ്പോൾ ഈ യാത്ര റദ്ദാക്കിയിരിക്കുകയാണ് മഹാവീർ .
‘ ആദ്യമൊക്കെ എനിക്കും ഭാര്യയ്ക്കും രണ്ടാം ഹണിമൂണിന് മാലദ്വീപിലേക്ക് പോകാനായിരുന്നു ആഗ്രഹം. എന്നാൽ മാലദ്വീപുകാർ നമ്മുടെ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു.അതിനാൽ ഞങ്ങൾ #BoycottMaldives പ്രോത്സാഹിപ്പിച്ചു. ഞങ്ങൾ അൽഗാരി സർവീസസിൽ വിളിച്ചു പറഞ്ഞു, ഞങ്ങൾക്ക് മാലദ്വീപിലേക്ക് പോകാൻ താൽപ്പര്യമില്ല, ഞങ്ങൾക്ക് നാല് ലക്ഷം റീഫണ്ട് ലഭിച്ചില്ലെങ്കിലും ഞങ്ങൾ ബഹിഷ്കരിക്കുന്നുവെന്ന് ‘ മഹാവീർ പറഞ്ഞു.ഞങ്ങൾ ഇപ്പോൾ ലക്ഷദ്വീപിലേക്കുള്ള യാത്രയിലാണെന്നും മഹാവീർ പറഞ്ഞു.
മാലദ്വീപിലേക്ക് ഏകദേശം 60,000 മുതൽ ഒരു ലക്ഷം രൂപ വരെ പാക്കേജുകൾ ആണ് ഉള്ളതെന്നാണ് അക്ഷര്‍ ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ മനീഷ് ശർമ്മ പറയുന്നത് . ‘ അതിനും മുകളിൽ വിവിധ പാക്കേജുകളുണ്ട്. ഒരു വർഷം ശരാശരി ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം വരെ ആളുകൾ ഗുജറാത്തിൽ നിന്ന് മാലദ്വീപിലേക്ക് പോകുന്നുണ്ടെന്നാണ് കണക്ക്. തങ്ങൾ ഇന്ത്യക്കാരെയും ഗുജറാത്തികളെയും ആശ്രയിക്കുന്നവരാണെന്ന് അവിടത്തെ ജനങ്ങൾക്ക് കൃത്യമായി അറിയാം. എന്നാൽ ഇപ്പോൾ കഴിഞ്ഞ നാല് ദിവസങ്ങളിൽ മാത്രം 5500-ലധികം റൂം രാത്രികൾ റദ്ദാക്കി, ചിലർ അവരുടെ യാത്രകൾ മാറ്റിവച്ചു.‘ – മനീഷ് ശർമ്മ പറഞ്ഞു.