നാടെങ്ങും അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിനായി ഒരുങ്ങുകയാണ്. സിനിമാ താരങ്ങളും സാമൂഹ്യ, കായിക, രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പുണ്യനിമിഷത്തിന് സാക്ഷിയാകാൻ അയോദ്ധ്യയിലെത്തുമെന്ന് അറിയിച്ചുകഴിഞ്ഞു. ജനുവരി 22 ന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രാണപ്രതിഷ്ഠ ചടങ്ങ് ദീപാവലിയായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം മുഴുവനുമുള്ള രാമഭക്തർ.
പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് പുതിയൊരു വാർത്തയാണ് പ്രശസ്തമായ ഉത്തർപ്രദേശിലെ ഗീതാ പ്രസിൽ നിന്നും പുറത്തുവരുന്നത്. ചരിത്രത്തിൽ ആദ്യമായി സ്ഥാപനത്തിൽ രാമചരിത മാനസത്തിന്റെ സ്റ്റോക്ക് തീർന്നതായി അറിയിച്ചിരിക്കുകയാണ് അധികൃതർ. പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് വിൽപ്പന കൂടുമെന്ന് കണക്കുകൂട്ടിയിരുന്നെങ്കിലും പ്രതീക്ഷിച്ചിരുന്നതിനും അപ്പുറമായിരുന്നു വിൽപ്പന. ഭഗവദ് ഗീത, വിവിധ രാമായണങ്ങൾ തുടങ്ങിയവയും പുറത്തിറക്കുന്നതിൽ സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. രാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠ അടുത്തുവരുന്ന സാഹചര്യത്തിൽ ആവശ്യക്കാർ വർധിക്കുമെന്നും എന്നാൽ അതിന് അനുസരിച്ച് പുസ്തകങ്ങൾ അച്ചടിക്കാനുള്ള ശേഷി സ്ഥാപനത്തിനില്ലെന്നുമാണ് മാനോജ്‌മെന്റ് അറിയിക്കുന്നത്.
ഉത്തർപ്രദേശിലെ ഖോരക്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഗീതാ പ്രസ്. ഹൈന്ദവ ഗ്രന്ഥങ്ങളുടെ പ്രധാന പ്രസാദകരാണ് 100 വർഷം പഴക്കമുള്ള ഈ സ്ഥാപനം. പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയ സ്ഥാപനത്തിൽ ഹിന്ദി, തമിഴ് അടക്കം ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലെ പുസ്തകങ്ങളും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നുണ്ട്.