ലക്നൗ: ആഗോള ടൂറിസം ഭൂപടത്തിൽ വികസിതമായ കേന്ദ്രമായി മാറാൻ അയോദ്ധ്യ ഒരുങ്ങുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ആത്മീയമായ കേന്ദ്രങ്ങളെ വികസിപ്പിക്കാൻ ഡബിൾ എഞ്ചിൻ സർക്കാർ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ 31.5 കോടി സഞ്ചാരികളാണ് ഉത്തർപ്രദേശിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർദ്ധിച്ച് വരുന്ന സഞ്ചാരികളുടെ എണ്ണം നിരവധി സാധ്യതകളാണ് തുറന്ന് നൽകുന്നത്. നിരവധി പേർക്ക് തൊഴിലസരങ്ങൾ നൽകാൻ സാധിച്ചു. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ 50 തീർത്ഥാടകർക്ക് പോലും ഒന്നിച്ച് നിൽക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇടനാഴിയുടെ നിർമ്മാണത്തോടെ 50,000 പേർക്ക് വരെ ഒരേ സമയം നിൽക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ഡോ എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ (എകെടിയു) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിൽ ഏറ്റവും കൂടുതൽ യുവാക്കൾ ഉള്ളത് ഇന്ത്യയാണെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ യുവാക്കൾ ഉള്ളത് ഉത്തർപ്രദേശിലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് 56 ശതമാനം ജനങ്ങളും ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ
തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യമാണ്. ജാതി, മതം, പ്രദേശം എന്നിവയുടെ വേലിക്കെട്ടുകൾ മറികടക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ചടങ്ങിൽ 500 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രി യോഗി ടാബ്‌ലെറ്റുകൾ വിതരണം ചെയ്തു. കൂടാതെ, സ്റ്റാർട്ടപ്പ് വിഭാഗത്തിലെ രണ്ട് വ്യക്തികൾക്കും ഇൻകുബേറ്റർ വിഭാഗത്തിലെ അഞ്ച് പേർക്കും 2.75 കോടി രൂപയുടെ സംയോജിത സാമ്പത്തിക സഹായവും വിതരണം ചെയ്തു.
‘മൈ ഭാരത്’ പോർട്ടലിലൂടെ ശുചിത്വ പ്രചാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു. നാളെ മുതൽ ആരംഭിക്കുന്ന പ്രത്യേക ശുചിത്വ ക്യാമ്പെയ്നിൽ യുവജനങ്ങളും പൗരന്മാരും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.