കൊച്ചി: നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്രാ സലിം (25) വിടവാങ്ങി. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കാനഡയിൽ ഉപരിപഠനം നടത്തുന്നതിനിടെയാണ് സാന്ദ്രയ്‌ക്ക് അർബുദ രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് നാട്ടിലെത്തി ചികിത്സയിലിരിക്കെയായിരുന്നു മരണം.
എട്ട് മാസം മുമ്പ് വയറുവേദനയെ തുടർന്ന് സാന്ദ്ര കാനഡയിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ വയറിൽ ഒരു മുഴ കണ്ടെത്തുകയും ചെയ്തു. തുടർന്ന് മുഴ നീക്കം ചെയ്ത് ബയോപ്സിയ്‌ക്ക് അയക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ പരിശോധനാഫലം വളരെ വൈകിയാണ് വന്നത്. നാട്ടിലെത്തി ചികിത്സ ആരംഭിച്ചപ്പോഴേക്കും സാന്ദ്രയുടെ അവസ്ഥ വളരെ മോശമായിരുന്നു.
മികച്ച നർത്തകിയായ സാന്ദ്ര സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. സിനിമാ താരങ്ങളടക്കം നിരവധിയാളുകൾ താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്തിരുന്നു. സാന്ദ്രയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നിരവധിപ്പേർ എത്തിയിരുന്നു. ‘ക്യാൻസറിന്റെ വേദനകൾ ഇല്ലാത്തൊരു ലോകത്ത് നിന്റെ നൃത്തവും കുസൃതികളും നിറഞ്ഞു നിൽക്കട്ടെ. പലപ്പോഴായി നമ്മളും അങ്ങോട്ട് വരാനുള്ളവർ തന്നെയല്ലേ’, എന്നായിരുന്നു നടി സുരഭി ലക്ഷ്മി പങ്കുവച്ച കുറിപ്പ്.















