ഗാന്ധിനഗർ: മഹാത്മാ മന്ദിരത്തിൽ നടന്ന 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി സമാപിക്കുമ്പോൾ രാജ്യത്തേക്ക് 26.33 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികൾ എത്തിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ. 41,299 പദ്ധതികൾക്കായുള്ള ധാരണാപത്രത്തിലാണ് ഇതുവരെ ഒപ്പുവച്ചത്. വികസിത ഭാരതത്തിലേക്കുള്ള കവാടം ഗുജറാത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഇന്ന് രാജ്യത്തിന് വിശ്വാസമുണ്ടെന്നും ഈ വിശ്വാസം എന്നും നാം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
”നിരവധി പദ്ധതികളുടെ നിക്ഷേപങ്ങൾക്കും ആരംഭത്തിനും വ്യവസായികൾ തിരഞ്ഞെടുക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രധാനമന്ത്രി നേരേന്ദ്രമോദി നടത്തിയ പരിഷ്‌കാരങ്ങളുടെ ഫലമായി ഇന്ത്യ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. 2003-ലാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബലിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ഫലമായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥാനം ലോക രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതായി എത്തിക്കാൻ സാധിച്ചു. ‘വികസിത ഭാരതം’ എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം 2047-ഓടെ സാക്ഷാത്കരിക്കപ്പെടും. അതിനൊരു തുടക്കമാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി”- അമിത് ഷാ വ്യക്തമാക്കി.
ഈ മാസം 10-ാം തീയതി മുതൽ 12-ാം തീയതി വരെയാണ് ഗാന്ധിനഗറിലെ മഹാത്മാ മന്ദിരത്തിൽ വച്ച് ഉച്ചകോടി നടന്നത്. വിവിധ രാജ്യങ്ങളിലെ നേതാക്കളും വ്യവസായ പ്രമുഖരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്ത ഉച്ചകോടി വിജയകരമായതിന്റെ സന്തോഷവും ആഭ്യന്തരമന്ത്രി പങ്കുവച്ചു. ഗുജറാത്തിന് ലഭിച്ച നിക്ഷേപങ്ങൾ ഗുജറാത്തിന് വേണ്ടി മാത്രമല്ലെന്നും രാജ്യത്തിന്റെ വികസനത്തിനായുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികൾക്കാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഗുജറാത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്. മുകേഷ് അംബാനി ഉൾപ്പെടെയുള്ള വ്യവസായ പ്രമുഖരും രാജ്യത്തിനായി നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാനും ടിമോർ-ലെസ്‌റ്റെ പ്രസിഡന്റ് ജോസ് റമോസ് ഹോർട്ടയും ഇന്ത്യയുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിൽ നിർമ്മിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സുസുകിയുടെ ആദ്യ ഇലക്ട്രിക് ബാറ്ററി വാഹനങ്ങളുടെ നിക്ഷേപ പദ്ധതികൾക്ക് സുസുകി ചെയർമാനും ഗുജറാത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്.