ഡൽഹി: ഇൻഡി മുന്നണിയെ പരിഹസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഔപചാരികതയ്‌ക്ക് വേണ്ടി മാത്രമാണ് പ്രതിപക്ഷ മുന്നണികൾ യോഗങ്ങൾ നടത്തുന്നത്. ഇൻഡി മുന്നണി എന്നാൽ ‘വെർച്വൽ അലയൻസ്’ എന്നതാണ്. ജനങ്ങൾക്ക് വേണ്ടി പ്രതിപക്ഷ മുന്നണികൾ ചിന്തിക്കുന്നേ ഇല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ രാഷ്‌ട്രീയത്തിന്റെ നിർവചനം തന്നെ മാറ്റി മറിച്ചുവെന്നും രാജ്യത്തെ സാധാരണക്കാർക്ക് അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചുവെന്നും ജെ.പി നദ്ദ പറഞ്ഞു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ‘നമോ നവ്മത്ഡാറ്റ’ അഭിയാന്റെ ലോഞ്ച് പ്രോഗ്രാമിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പ്രധാനമന്ത്രി മോദി രാഷ്‌ട്രീയത്തിന്റെ നിർവചനം തന്നെ മാറ്റി. അതുകൊണ്ടാണ് എന്ത് വിഷയമാണ് ഉന്നയിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാക്കൾക്ക് മനസിലാകുന്ന പോലുമില്ല. ചെങ്കോട്ടയിൽ നിന്നുകൊണ്ട് ‘സ്വച്ഛതാ അഭിയാൻ’ എന്ന് മോദിജി പറഞ്ഞപ്പോൾ കോൺഗ്രസുകാർ ചിരിച്ചു. എന്നാൽ, 12 കോടി ടോയ്‌ലറ്റുകൾ പ്രധാനമന്ത്രി മോദി നിർമ്മിച്ചു. ഇപ്പോഴും പണിയുന്നു എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. അതായത് 12 കോടി സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ലഭിച്ചു”.
“ഇവിടെ ഒരു ഇൻഡി സഖ്യമുണ്ട്. അവരുടെ യോഗങ്ങൾ നടക്കുന്നു. യോഗങ്ങൾ നടക്കുന്നതാകട്ടെ വെർച്വൽ ആയി. വെർച്വൽ അലയൻസ് വെർച്വൽ മീറ്റിംഗുകൾ വെറും ഔപചാരികമായി മാത്രമേ നടത്തൂ. ഭാരതത്തിന്റെ വികസനം, യുവാക്കളെ മുന്നേറ്റം, കർഷകർ മുന്നോട്ട് പോകണം, സ്ത്രീകൾക്ക് ശക്തി ലഭിക്കണം, ദാരിദ്ര്യം അവസാനിക്കണം എന്നതെല്ലാമാണ് നരേന്ദ്രമോദിയുടെ അജണ്ട. എന്നാൽ, ഇന്ത്യൻ സഖ്യത്തിന് രണ്ട് അജണ്ടകളേയുള്ളൂ. ഒന്നാമത്തേത് കുടുംബത്തെ രക്ഷിക്കുക, രണ്ടാമത്തേത് സ്വത്ത് സംരക്ഷിക്കുക”- ജെ.പി നദ്ദ പറഞ്ഞു