തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെപ്പോലെയെന്ന പരാമർശം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശം വ്യക്തിപൂജയല്ലെന്നും സിപിഎമ്മിൽ വ്യക്തിപൂജയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സൂര്യനെപ്പോലെയെന്ന തന്റെ പരാമർശത്തെ വളച്ചൊടിച്ച് സാഹിത്യകാരന്മാരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമർശനങ്ങൾ ആര് ഉന്നയിച്ചാലും അതിനെ നല്ല കണ്ണോടെ കാണുകയും കേൾക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎമ്മിനുള്ളത്. വിമർശനങ്ങൾ ഉൾക്കൊണ്ട് മാറ്റങ്ങളുണ്ടാകാനും സിപിഎം ശ്രമിക്കാറുണ്ട്. ഞങ്ങൾ പിടിച്ച മുയലിന് രണ്ടുകൊമ്പെന്ന നിലപാട് സിപിഎമ്മിനില്ല. മാറ്റത്തിന് വിധേയമാകാത്ത രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം എന്ന തെറ്റിദ്ധാരണ മറ്റുള്ളവർക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനെ, എം വി ഗോവിന്ദൻ സൂര്യനോട് ഉപമിച്ച് സംസാരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെ പോലെയാണെന്നും അടുത്തുപോയാൽ കരിഞ്ഞുപോകുമെന്നുമായിരുന്നു ഗോവിന്ദന്റെ പരാമർശം. കറ പുരളാത്ത കൈയാണ് മുഖ്യമന്ത്രിയുടേത്. അദ്ദേഹം പുലർത്തുന്നത് സംശുദ്ധ രാഷ്‌ട്രീയമാണെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.