ലാഹോർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമശം നടത്തിയ മാലദ്വീപ് മന്ത്രിമാർക്കെതിരെ ഇന്ത്യയിൽ നടന്ന ക്യാമ്പെയിനെ പ്രശംസിച്ച് പാകിസ്താനി യുവാവ് നടത്തിയ പരാമർശം വൈറൽ. സുഹൈൽ ചൗധരിയുടെ റിയൽ എന്റർറ്റൈന്റ്‌മെന്റ് എന്ന യൂട്യൂബ് ചാനലിലൂടെ അബിദ് അലി എന്ന യുവാവ് നടത്തിയ പ്രതികരണമാണ് വൈറലായിരിക്കുന്നത്. ഇന്ത്യയെന്ന രാജ്യം എന്താണെന്ന് മാലദ്വീപുകാർ മനസിലാക്കണമെന്നും 10 ദിവസം ഇന്ത്യക്കാർ പണിമുടക്കിയാൽ പട്ടിണിയാകുന്ന രാജ്യമാണ് മാലദ്വീപെന്നും അബിദ് അലി അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യൻ ജനത മാലദ്വീപിലെ രാഷ്‌ട്രീയക്കാരെക്കൊണ്ട് മാപ്പുപറയിപ്പിച്ചതായി വീഡിയോയിൽ അഭിപ്രായപ്പെട്ട അബിദ് ഇന്ത്യക്കാരോട് ബഹുമാനം തോന്നുന്നതായും വീഡിയോയിൽ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ അഭിമുഖം യൂട്യൂബിൽ മാത്രം 1.2 ദശലക്ഷം പേരാണ് കണ്ടത്.
എന്താണ് ഇന്ത്യയെന്നും നരേന്ദ്രമോദി എന്ന ബ്രാൻഡിനെക്കുറിച്ചും അവർ മനസിലാക്കിയില്ല. ഇന്ത്യയ്‌ക്ക് താഴെയുള്ള ഒരു ചെറിയ രാജ്യമാണ് മാലദ്വീപ്. അവരാണ് ഇന്ത്യപോലുള്ള ഒരു വലിയ രാജ്യത്തെ വെല്ലുവിളിക്കുന്നത്. ഇന്ത്യ കനിഞ്ഞില്ലെങ്കിൽ 10 ദിവസംകൊണ്ട് പട്ടിണിയിലാകുന്ന രാജ്യമാണ് മാലദ്വീപെന്ന് അവർ വിസ്മരിച്ചു. ഔട്ട് ഇന്ത്യ എന്ന പ്രചരണമാണ് കഴിഞ്ഞ മാലദ്വീപ് തിരഞ്ഞെടുപ്പിൽ ഉയർന്നുകേട്ടത്. ഇൻ, ഔട്ട് എന്നൊക്കെ ആവശ്യപ്പെടാൻ ഇത് ക്രിക്കറ്റ് മത്സരം അല്ലെന്ന് മാലദ്വീപുകാർ മനസിലാക്കണം. ഒരുകാലത്ത് വിമത അട്ടിമറി ഉണ്ടായ മാലദ്വീപിനെ രക്ഷിച്ചത് ഇന്ത്യയാണ്. മറ്റൊരു രാജ്യവും അന്ന് അവരെ സഹായിക്കാൻ മുന്നോട്ട് വന്നില്ല. ഇന്നത്തെ രാഷ്‌ട്രീയക്കാർക്ക് അത് അറിയില്ല. അബിദ് പറഞ്ഞു.
ഇന്ത്യൻ ജനതയോട് ബഹുമാനം തോന്നുകയാണ്. അവരുടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മാലദ്വീപിലെ രാഷ്ടീയക്കാരെക്കൊണ്ട് അവർ മാപ്പുപറയിച്ചു, മന്ത്രിമാരെ പുറത്താക്കിച്ചു. മാലദ്വീപ് തെറ്റുകൾ ആവർത്തിക്കുകയാണ്. ബോളിവുഡ് താരങ്ങൾ ഷൂട്ടിംഗിനായി നിങ്ങളുടെ രാജ്യത്ത് എത്തുന്നതുകൊണ്ടാണ് സമ്പത്തുള്ള രാജ്യമായി മാലദ്വീപ് നിലനിൽക്കുന്നതെന്നുള്ള കാര്യം അവിടുത്തെ സാധാരണ ജനങ്ങളെങ്കിലും മനസിലാക്കണം. അബിദ് വീഡിയോയിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യ അനുകൂല വീഡിയോകൾ ചെയ്യുന്ന വ്യക്തിയാണ് ഷൊഹൈബ് ചൗധരി. പാകിസ്താനിലെ ഹിന്ദുക്കൾ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങൾ പുറംലോകം അറിഞ്ഞത് ഷൊഹൈബ് ചൗധരിയുടെ ചാനലിലൂടെയാണ്.