ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ നിന്നും രക്ഷനേടുന്നതിനായി കൽക്കരിക്കത്തിച്ച വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ന്യൂഡൽഹിയിലെ അലിപൂരിലാണ് സംഭവം. വിഷപ്പുക ശ്വസിച്ച രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ മക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവരാണ് മരിച്ചത്.
ഒരേ മുറിയിൽ നിന്നായിരുന്നു നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീട്. സംഭവത്തെ തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനയും നടത്തി.
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് രാജ്യ തലസ്ഥാനത്ത് ഗതാഗത സംവിധാനവും അവതാളത്തിലായിരിക്കുകയാണ്. ന്യൂഡൽഹിയിൽ എത്തേണ്ടിയിരുന്ന ഏഴ് വിമാനങ്ങൾ ജയ്പൂരിലേക്കും ഒരു വിമാനം മുംബൈയിലേക്കും വഴിത്തിരിച്ചു വിട്ടു. നോർത്തേൺ റെയിൽവേയുടെ 22 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തിയത്.