തൃശൂർ: മാസപ്പടി വിവാദത്തിൽ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി ആയാലും ആരായാലും ഉപ്പ് തിന്നിട്ടുണ്ടെങ്കിൽ വെള്ളം കുടിക്കുക തന്നെ വേണമെന്ന് സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാസപ്പടിയിൽ വീണയ്ക്ക് ഒരു കോടി 75 ലക്ഷം കിട്ടി. പിണറായിക്ക് എത്രയാണ് കിട്ടിയതെന്ന് പറയണം. മുഖ്യമന്ത്രിക്കും ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കും എത്ര കിട്ടിയെന്ന് പുറത്തുവരേണ്ടതുണ്ട്. കണക്കിൽപെടാത്ത എത്ര കോടികളാണ് വീണക്ക് കിട്ടിയതെന്നും വ്യക്തമാക്കണം.
മുഖ്യമന്ത്രിയെ അടക്കം പ്രതികൂട്ടിലാക്കാൻ കഴിയുന്ന ഈ കേസിൽ വിഡി സതീശനാണ് നിയമസഭയിൽ ഒത്തുകളിച്ചത്. ഒരു ചർച്ച പോലും ഇതുവരെ നടത്തിയിട്ടില്ല. എൽഡിഎഫും യുഡിഎഫും ചേർന്ന് കളിച്ച കളിയാണിത്. കേസ് പുറത്തുവരണമെങ്കിൽ കേന്ദ്രം തന്നെ അന്വേഷിക്കണം.
മുഖ്യമന്ത്രിക്കോ മരുമകൻ മന്ത്രിക്കോ അധികാരത്തിൽ തുടരാനുള്ള തുടരാൻ ധാർമ്മികതയില്ല. അഴിമതിക്കെതിരായി മോദി സർക്കാർ നടത്തുന്ന ശക്തമായ ഇടപെടലുകളുടെ ഫലമായാണ് ഇത്തരം അഴിമതി കേസുകൾ തെളിഞ്ഞുവരുന്നത്’സുരേന്ദ്രൻ പറഞ്ഞു.