ന്യൂഡൽഹി: അർജന്റീനയുമായി പ്രഥമ ലിഥിയം ഖനന കരാറിൽ ഒപ്പുവെച്ച് കേന്ദ്രം. അർജന്റീനയിലെ കാറ്റമാർക്ക പ്രവിശ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമായ CATAMARCA MINERA Y ENERGETICA SOCIEDAD DEL ESTADO (CAMYEN SE) മായി ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് (Khanij Bidesh India Limited-KABIL) ആണ് കരാറിൽ ഒപ്പുവെച്ചത്. സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി ഖനി മന്ത്രാലയം പറഞ്ഞു.
കാറ്റമാർക്ക ഗവർണർ ലിക് റൗൾ ജലീൽ, കാറ്റമാർക്ക വൈസ് ഗവർണർ റൂബൻ ഡസ്സോ, ഖനി മന്ത്രി എച്ച്ഇ മാർസെലോ മുറുവ, അർജന്റീനയിലെ ഇന്ത്യൻ അംബാസഡർ എച്ച് ഇ ദിനേഷ് ഭാട്ടിയ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. കേന്ദ്ര പാർലമെന്ററി കാര്യ, കൽക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷി, ഖനി മന്ത്രാലയം സെക്രട്ടറി വി എൽ കാന്ത റാവു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യക്കും അർജന്റീനയ്‌ക്കും ഇത് ചരിത്ര ദിനമാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. KABIL-CAMYEN ഉടമ്പടി ഒപ്പുവെച്ചതോടെ ഉഭകക്ഷി ബന്ധത്തിൽ പുതിയ അദ്ധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സുസ്ഥിര ഭാവിയിലേക്കുള്ള ഊർജ്ജ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കാൻ ഉടമ്പടിക്ക് സാധിക്കും. ഇന്ത്യയിലെ വിവിധ വ്യവസായങ്ങൾക്ക് ആവശ്യമായ ധാതുക്കൾക്ക് പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണ്ണവുമായ വിതരണ ശൃംഖല ഉറപ്പാക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഒരു കമ്പനി ആദ്യമായാണ് ലിഥിയം പര്യവേക്ഷണ-ഖനന പദ്ധതിയിൽ ഒപ്പുവെക്കുന്നത്. അർജന്റീനയിലെ കാറ്റമാർക്ക പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന 5 ലിഥിയം ബ്രൈൻ ബ്ലോക്കുകളുടെ പര്യവേക്ഷണമാണ് കബിൽ നടത്തുക. കാറ്റമാർക്കയിൽ ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. ലിഥിയം ധാതുക്കളുടെ കണ്ടെത്തൽ, വാണിജ്യ ഉത്പാദനത്തിനുള്ള പര്യവേക്ഷണം തുടങ്ങിയവയാകും കാറ്റമാർക്കയിൽ നടത്തുക. ഏകദേശം 200 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
‘ലിഥിയം ട്രയാംഗിളിന്റെ’ ഭാഗമാണ് അർജന്റീന. ലോകത്തിലെ മൊത്തം ലിഥിയം വിഭവങ്ങളുടെ പകുതിയിലധികവും ചിലി, ബൊളീവിയ, അർജന്റീന എന്നിവിടങ്ങളിലാണ്. ലോകത്തിലെ വലിയ ലിഥിയം വിഭവങ്ങളിൽ രണ്ടാം സ്ഥാനവും, ലിഥിയം ശേഖരത്തിൽ മൂന്നാം സ്ഥാനവും ഉത്പാദനത്തിൽ ആഗോള തലത്തിൽ നാലം സ്ഥാനവും വഹിക്കുന്നത് അർജന്റീനയാണ്. സുപ്രധാന കരാർ ഇന്ത്യയും അർജന്റീനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഖനന മേഖലയുടെ സുസ്ഥിര വികസനത്തിന് സംഭാവന നൽകുമെന്നത് തീർച്ച.