തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മന്ത്രി പി രാജീവിന്റെ മൊഴിയെടുക്കാൻ ഇഡി. ബാങ്കിൽ നിന്ന് നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ പി രാജീവിന്റെ സമ്മർദ്ദമുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇഡി മന്ത്രിയുടെ മൊഴിയെടുക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറിന്റെ മൊഴിയെ തുടർന്നാണ് ഇഡി നടപടി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ രാജീവ് സമ്മർദ്ദം ചെലുത്തിയെന്നാണ് മൊഴി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കരുവന്നൂരിൽ നിയമവിരുദ്ധമായി ഒന്നും നടത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്‌ട്രീയ നീക്കമാണിതെന്നുമാണ് പി. രാജീവിന്റെ നിലപാട്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ മുതലുള്ളവരാണ് സമ്മർദ്ദം ചെലുത്തിയത്. ഇതിലാണ് പി രാജീവിന്റെയും എസി മൊയ്തീന്റെയും പേരുള്ളത്. നിരവധി രഹസ്യ അക്കൗണ്ടുകളിലൂടെ കരുവന്നൂരിൽ സിപിഎം പണം നിക്ഷേപിച്ചിരുന്നെന്നും ഇഡി പറയുന്നു. 100 കോടിയിലധികം രൂപയുടെ രഹസ്യ ഇടപാടുകളാണ് കരുവന്നൂരിൽ ഈ രീതിയിൽ സിപിഎം നടത്തിയത്.
നിയമവിരുദ്ധമായാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ബാങ്കിൽ നടന്ന എല്ലാ ഇടപാടുകളിലും കൃത്രിമം നടന്നിട്ടുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ കീഴിലാണ് ഇതെല്ലാം നടന്നത്. ബാങ്കിലെ ജീവനക്കാരെ നോക്കുകുത്തികളാക്കിയത് നേതാക്കൾ വൻ തട്ടിപ്പ് നടത്തിയത്. ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, ബിൽഡിങ് ഫണ്ട് എന്നൊക്കെയുള്ള പേരുകളിലെ രഹസ്യ അക്കൗണ്ടുകൾ വഴിയാണ് സിപിഎം കളളപ്പണ ഇടപാട് നടത്തിയത്. പ്രത്യേക മിനുട്‌സ് ബുക്കും സിപിഎം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി ബാങ്കിൽ സൂക്ഷിച്ചിരുന്നെന്നും ഇഡി പറയുന്നു.