കൊച്ചി: വനിതാ ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ അനുഭാവപൂർവ്വമായ സമീപനം തൊഴിലുടമകളുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് ഹൈക്കോടതി. കുട്ടികളുടെയും പ്രായമായ മാതാപിതാക്കളുടെയും പരിചരണ ചുമതലയുള്ളവരാണ് മിക്ക ജീവനക്കാരും. അവരോട് സഹാനുഭൂതിയോടെയുള്ള തുറന്ന സമീപനം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അപരിചിത സാഹചര്യത്തിൽ ജോലിയും ജീവിതവും മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് സ്ത്രീകൾ. കുട്ടികളെ സംരക്ഷിക്കുന്നതിലും രോഗികളായ മാതാപിതാക്കളുടെ പരിചരണത്തിലും പ്രധാന പങ്ക് വഹിക്കുന്നവരാണ് സ്ത്രീകൾ. പെട്ടെന്ന് ജീവിതം മറ്റൊരിടത്തേക്ക് പറിച്ച് നടുന്നത് അവരുടെ മാനസിക നിലയെ തന്നെ ബാധിച്ചേക്കാമെന്ന് കോടതി വിലയിരുത്തി.
കൊച്ചി ഉദ്യോഗമണ്ഡൽ ഇഎസ്ഐ ആശുപത്രിയിൽ നിന്ന് കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിലേക്കുള്ള സ്ഥലംമാറ്റം ചോദ്യം ചെയ്ത് രണ്ട് വനിതാ ഡോക്ടർമാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ ഹർജികളിൽ തീരുമാനമെടുക്കാൻ ട്രൈബ്യൂണലിനോട് നിർദ്ദേശിക്കുകയും ചെയ്തു.