ബോളിവുഡ് താരം വിക്രാന്ത് മാസിയെ കേന്ദ്ര കഥാപാത്രമാക്കി വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12th ഫെയിൽ എന്ന ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. അനുരാഗ് പഥക്കിന്റെ ബെസ്റ്റ് സെല്ലർ എന്ന നോവലിലെ യഥാർത്ഥ പ്രമേയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയ്‌ക്ക് വൻ തോതിൽ പ്രേക്ഷക ശ്രദ്ധ നേടാനായി. യുപിഎസ്‌സി വിദ്യാർത്ഥികളുടെ ജീവിതവും അവരുടെ പോരാട്ടങ്ങളും വിളിച്ചു പറയുന്ന സിനിമയ്‌ക്ക് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്രയും കയ്യടികളുമായി എത്തിയിരിക്കുകയാണ്. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്.
” ഒടുവിൽ ഈ കഴിഞ്ഞാഴ്ച ഞാൻ 12th ഫെയിൽ കണ്ടു. ഈ വർഷം നിങ്ങൾ ഒരു സിനിമ മാത്രമാണ് കാണുന്നതെങ്കിൽ അത് 12th ഫെയിൽ ആകട്ടെ. എന്തുകൊണ്ടെന്നാൽ, ഈ സിനിമ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ്. 12th ഫെയിൽ ആയ ഒരു ചെറുപ്പക്കാരൻ പിന്നീട് യുപിഎസ്‌സി മത്സര പരീക്ഷ അതി കഠിനമായ പരിശ്രമങ്ങളിലൂടെ നേടുന്നതാണ് സിനിമയുടെ കഥ. മികച്ച താരനിർണയം തന്നെയാണ് സംവിധായകൻ സിനിമയ്‌ക്കായി നടത്തിയിട്ടുള്ളത്. ഓരോ താരങ്ങളും അവരവരുടെ കഥാപാത്രങ്ങൾ മനോഹരമായി ചെയ്തു. എന്നാൽ ദേശീയ പുരസ്‌കാരം കിട്ടേണ്ട പ്രകടനമാണ് വിക്രാന്ത് മാസി കാഴ്ചവച്ചത്. അദ്ദേഹം കഥാപാത്രമായി ജീവിക്കുകയായിരുന്നു”- ആനന്ദ് മഹീന്ദ്ര കുറിച്ചു.
സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാൻ വിധു ചോപ്രയ്‌ക്ക് നന്നായി സാധിച്ചു. ചിത്രത്തിലെ ഇന്റർവ്യൂ സീനായിരുന്നു തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടതെന്നും ഒരു പുതു ഭാരതം കെട്ടിപ്പടുക്കാൻ ഇന്ത്യ ചെയ്യേണ്ടത് എന്താണെന്ന് കാണിച്ചു തരുന്ന രംഗമായിരുന്നു ഇതെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേർത്തു. നവ ഭാരതം കെട്ടിപ്പടുക്കാൻ പ്രചോദനം തരുന്ന ഇത്തരം സിനിമകൾ വിനോദ് ചോപ്രയിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹത്തിന് കൂടുതൽ സിനിമകൾ ചെയ്യാൻ സാധിക്കട്ടെയെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.