ന്യൂഡൽഹി: വീണ്ടും സഹായഹസ്തവുമായി ഭാരതം. കാർഗോ കപ്പലിന് നേരെ ഗൾഫ് ഓഫ് ഏദനിൽ വച്ച് നടന്ന ഡ്രോൺ ആക്രമണത്തിൽ അടിയന്തര നടപടി സ്വീകരിച്ച് ഇന്ത്യൻ നാവിക സേന. ആക്രമണം സംബന്ധിച്ച് വിവരം ലഭിച്ചയുടൻ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപ്പട്ടണം സംഭവസ്ഥലത്തേക്ക് തിരിച്ചിരുന്നു.
മാർഷൽ ദ്വീപിന്റെ പതാകയുള്ള എംവി ജെൻകോ പികാർഡി എന്ന കാർഗോ കപ്പലാണ് ഡ്രോൺ ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച രാത്രി 11.11ഓടെയായിരുന്നു സംഭവം. കപ്പലിൽ 22 ജീവനക്കാരാണുള്ളത്. ഇതിൽ ഒമ്പത് പേർ ഭാരതീയരാണ്. ആക്രമണത്തിൽ ആളപായമില്ലെന്നും ഡ്രോൺ പതിച്ചതിനെ തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയെന്നുമാണ് റിപ്പോർട്ട്. ഇക്കാര്യം ഇന്ത്യൻ നാവിക സേന എക്‌സിലൂടെയാണ് അറിയിച്ചത്. ആക്രമിക്കപ്പെട്ട ജെൻകോ പികാർഡിയുടെ ചിത്രങ്ങളും നാവികസേന പങ്കുവച്ചിട്ടുണ്ട്.
#IndianNavy's Guided Missile Destroyer #INSVisakhapatnam, mission deployed in #GulfofAden for #antipiracy ops, swiftly responded to 𝙙𝙞𝙨𝙩𝙧𝙚𝙨𝙨 𝙘𝙖𝙡𝙡 by Marshall Island flagged MV #GencoPicardy following a 𝙙𝙧𝙤𝙣𝙚 𝙖𝙩𝙩𝙖𝙘𝙠 at 2311 hrs on #17Jan 24 & intercepted the… pic.twitter.com/FOs5aAxLzV
— SpokespersonNavy (@indiannavy) January 18, 2024
രക്ഷാദൗത്യത്തിന് എത്തിയതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് വിദഗ്ധർ പികാർഡിയിലേക്ക് കയറുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം സമീപമുള്ള തുറമുഖത്തേക്ക് ചരക്കുകപ്പൽ നീങ്ങുകയാണ്. ചെങ്കടലിൽ വിവിധ കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ആക്രമണമെന്നത് ശ്രദ്ധേയമാണ്.