ന്യൂഡൽഹി: വികസിത് ഭാരത് സങ്കൽപ് യാത്ര ഫെബ്രുവരിയോടെ വീണ്ടും ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത് ഭാരത് സങ്കൽപ് യാത്രയ്ക്ക് ജനങ്ങൾ നൽകിയ സ്നേഹവും പിന്തുണയുമാണ് ഈ യാത്ര ഫെബ്രുവരിയിൽ വീണ്ടും ആരംഭിക്കാൻ കാരണം. യാത്രയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഭഗവാൻ ബിർസ മുണ്ടയുടെ അനുഗ്രഹം തേടി നവംബർ 15 നാണ് വികസിത് ഭാരത് സങ്കൽപ് യാത്ര ആരംഭിച്ചത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇത് ജനങ്ങൾ ഏറ്റെടുക്കുകയും ഒരു ബഹുജന പ്രസ്ഥാനമായി മാറുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. 15 കോടിയിലധികം ആളുകളിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ എത്തിക്കാൻ സങ്കൽപ്പ് യാത്രയിലൂടെ സാധിച്ചു
ഓരോ പൗരനെയും വികസനത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഒമ്പത് വർഷമായി സർക്കാർ പ്രവർത്തിക്കുന്നത്. പിന്നാക്ക വിഭാഗങ്ങൾക്ക് തന്നെയാണ് സർക്കാർ എന്നും മുൻഗണന നൽകിയിരിക്കുന്നത്. വികസനത്തിന്റെ മുഖ്യധാരയിൽ നിന്നും അകന്നു നിൽക്കുന്ന ഏതൊരാളെയും മുൻപന്തിയിലേക്കെത്തിക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സർക്കാരിന്റെ പദ്ധതികൾ ജനങ്ങളുടെ വീട്ടുപടിക്കൽ ഒരു ബുദ്ധിമുട്ടുമില്ലാതെ എത്തിക്കാനാണ് വികസിത് ഭാരത് സങ്കൽപ് കേന്ദ്രസർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയത്.
വികസിത് ഭാരത് സങ്കൽപ് യാത്രയെ വികസനത്തിന്റെ രഥം എന്നാണ് ഇപ്പോൾ ജനങ്ങൾ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴതിനെ ഗ്യാരന്റിയുടെ രഥമെന്നും വിശേഷിപ്പിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാർക്കും പോഷകാഹാരവും ആരോഗ്യവും ഉറപ്പുനൽകുക, എല്ലാ കുടുംബങ്ങൾക്കും ഗ്യാസ് കണക്ഷൻ, വെള്ളം, വൈദ്യുതി, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കൊപ്പം സ്വന്തമായൊരു ഭവനമുണ്ടെന്ന് ഉറപ്പാക്കാൻ കൂടി വേണ്ടിയാണ് യാത്ര. ഓരോ വ്യക്തിക്കും ഒരു ബാങ്ക് അക്കൗണ്ടും സ്വയം തൊഴിൽ അവസരങ്ങളും ഇത് ഉറപ്പാക്കുന്നു.
കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്ത് പണികഴിപ്പിച്ച 70% വീടുകളും സ്ത്രീകളുടെ പേരിലാണ്. ഇത് സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണമാണ്. ദരിദ്രർക്കായി സർക്കാർ അക്ഷീണം പ്രവർത്തിക്കുകയാണ്. കാലങ്ങളായി ട്രാൻസ്ജെൻഡർ സമൂഹം കടുത്ത അവഗണനയാണ് നേരിട്ടിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം, ഇത്രയും പതിറ്റാണ്ടുകളായി ആരും ട്രാൻസ്ജെൻഡർമാരെ ശ്രദ്ധിച്ചിരുന്നില്ല. ആദ്യമായി ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ബുദ്ധിമുട്ടുകളിൽ ശ്രദ്ധ ചെലുത്തുകയും അവരുടെ ജീവിതം എളുപ്പമാക്കുന്നതിന് മുൻഗണന നൽകുകയും ചെയ്ത ഞങ്ങളുടെ സർക്കാരാണ്. 2019ൽ ട്രാൻസ്ജെൻഡർ സമൂഹത്തെ സംരക്ഷിക്കാൻ നിയമത്തെ മുൻനിർത്തി പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ അവർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കുകയും അവരോടുള്ള വിവേചനം കുറയുകയും ചെയ്തതായും പ്രധാനമന്ത്രി ഗുണഭോക്താക്കളുമായുളള സംവാദത്തിനിടയിൽ വ്യക്തമാക്കി.