പത്തനംതിട്ട: സി.പി.എം നേതാക്കൾക്കെതിരെയുള്ള വിമർശനം കടുപ്പിച്ച് മുതിർന്ന നേതാവ് ജി.സുധാകരൻ. ഏറ്റവും ഒടുവിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ രൂക്ഷവിമർശനമുയർത്തിയാണ് സുധാകരൻ രംഗത്തുവന്നത്. ശൈലജയുടെ പേര് പറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് ആരെയാണെന്ന് വ്യക്തമാവുന്ന, കുറിക്ക് കൊള്ളുന്ന പരാമർശങ്ങളാണ് മുൻ മന്ത്രി നടത്തിയത്. മുൻ എം.എൽ.എ ജോസഫ് എം. പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശങ്ങൾ.
പുതുശേരിയുടെ പുസ്തകത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ.കെ ശൈലജയെ ടീച്ചർ അമ്മ എന്ന് വിശേഷിപ്പിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. ആരാണ് ടീച്ചർ അമ്മ എന്ന് ചോദിച്ചാണ് സുധാകരൻ വിമർശനം ആരംഭിച്ചത്.
‘ഒരു അമ്മയ്ക്കും അങ്ങനെയാരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാൽ മതി. ഒരു പ്രത്യേക മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും സുധാകരൻ തുറന്നടിച്ചു. കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാരായിട്ടില്ല. പലരും പല തരത്തിൽ മന്ത്രിമാരാകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രിയാകേണ്ടതെന്നും” സുധാകരൻ ചൂട്ടിക്കാട്ടി.