തിരുവനന്തപുരം: ബെംഗളൂരുവിലെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണായക റിപ്പോർട്ട് പുറത്തു വന്നതിലൂടെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎല്ലുമായുള്ള കരാറിലൂടെ വാങ്ങിയത് കൈക്കൂലിയാണെന്നത് തെളിഞ്ഞെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കമ്പനിയുടെ പേരിൽ വീണ വാങ്ങുന്നത് മാസപ്പടിയാണെന്നും ബെംഗളൂരു ആസ്ഥാനമായി കമ്പനി പ്രവർത്തിക്കുന്നതിനാൽ കോൺഗ്രസ് സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള കരാർ നിയമപരമാണെന്നാണ് പറഞ്ഞത്. സഭയിൽ മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞതോടെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തയ്യാറാകുമോ?. തങ്ങളുടെ നേതാക്കളുടെ പേര് ഉള്ളതുകൊണ്ടാണോ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ശബ്ദമുയർത്താൻ കേരളത്തിലെ കോൺഗ്രസ് തയ്യാറാകാത്തതെന്നും വി. മുരളീധരൻ ചോദിച്ചു.
എക്‌സാലോജിക്കും സിഎംആർഎല്ലുമായുള്ള ദുരൂഹ ഇടപാടിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ വ്യവസായ വകുപ്പിന് സാധിക്കില്ല. വിഷയത്തിൽ കെഎസ്‌ഐഡിസി എന്ത് നിലപാട് എടുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.