അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. ശ്രീരാമന്റെ ജന്മഭൂമിയിലേക്കുള്ള തിരിച്ചു വരവിനെ പ്രാർത്ഥനാ പൂർവ്വം വരവേൽക്കാനൊരുങ്ങുകയാണ് ഭാരതം. രാമക്ഷേത്ര നിർമാണത്തിനും പ്രതിഷ്ഠ ചടങ്ങിനും ആവശ്യമായ സാധനസാമഗ്രികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ശേഖരിച്ചത്. സീതാദേവിയുടെ ജന്മഗൃഹമായ ജനക്പൂർ സ്ഥിതി ചെയ്യുന്ന നേപ്പാളിൽ നിന്ന് 3000 ലധികം സമ്മാനങ്ങളാണ് അയോദ്ധ്യയിലെത്തിയത്.ഓരോ പ്രദേശവും രാമനഗരിക്ക് സംഭാവന ചെയ്തതെന്തൊക്കെ….
ഗുജറാത്ത്– ക്ഷേത്രത്തിന്റെ മുഖ്യ ശിൽപി ചന്ദ്രകാന്ത് സോംപുര അഹമ്മദബാദ്സ്വദേശിയാണ്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അയോദ്ധ്യയിലെത്തിയ അന്നുഭായ് സോംപുരയാണ് ക്ഷേത്രത്തിന് ആവശ്യമായ ആദ്യ കല്ലുകൾ കൊത്തിയെടുത്തത്. നൂറുകണക്കിന് ശിൽപികളാണ് ഗുജറാത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് നിർമാണത്തിനായി എത്തിയത്.
രാജസ്ഥാൻ – പ്രധാന നിർമാണ സാമഗ്രികളായി ഉപയോഗിച്ചിരിക്കുന്നത് മക്രാന മാർബിളുകളും പിങ്ക് കല്ലുകളുമാണ്
മഹാരാഷ്ട്ര– വനവാസകാലത്ത് ശ്രീരാമഭഗവാന്റെ പാദങ്ങൾ പതിഞ്ഞ ദണ്ഡകാരണ്യത്തിൽ നിന്നുള്ള തേക്കാണ് ശ്രീകോവിലിന്റെ വാതിലുകൾക്കായി ഉപയോഗിച്ചത്. അതുപോലെ ഗഡ്ചിരോളി വനത്തിൽ നിന്നുള്ള തേക്ക് ഉപയോഗിച്ചാണ് മറ്റ് പല കലസൃഷ്ടികളും ഒരുക്കിയിരിക്കുന്നത്.
കർണാടക– മൈസൂരുവിൽ നിന്നുള്ള ശിൽപി അരുൺ യോഗി രാജാണ് രാംലല്ലയുടെ വിഗ്രഹം നിർമിച്ചത്. കൂടാതെ ദേവനഹള്ളിയിൽ നിന്നുള്ള മാർബിളുകൾ മന്ദിരത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
തമിഴ്നാട്- മഹാബലിപുരത്ത് നിന്നുള്ള 20 തടിപ്പണിക്കാരുടെ നേതൃത്വത്തിലാണ് മരത്തിലുള്ള കൊത്തുപണികൾ നടത്തിയത്. അതുപോലെ ക്ഷേത്രത്തിലേക്കാവശ്യമായ മണികൾ നാമക്കലിൽ നിന്നുമാണ് എത്തിച്ചത്. 650 കിലോഗ്രാം ഭാരം വരുന്ന വെങ്കലമണിയും ഇതിൽ ഉൾപ്പെടും.
ആന്ധ്രപ്രദേശ്– ഒരു ലക്ഷം ലഡ്ഡുവാണ് തിരുപ്പതി ക്ഷേത്രത്തിൽ നിന്നും പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് എത്തിക്കുന്നത്.
ഛത്തീസ്ഗഡ്– രാംലല്ലയ്ക്ക് നിവേദ്യത്തിനുള്ള അരി റായ്പൂരിൽ നിന്നാണ് എത്തിച്ചത്.
അസം– ക്ഷേത്രത്തിലേക്കാവശ്യമായ മുളകൾ എത്തിച്ചത് ബോകോയിൽ നിന്നാണ്
ഉത്തർപ്രദേശ്– ക്ഷേത്രവാതിലുകൾക്ക് സ്വർണം പൂശിയത് ഗാസിയബാദിൽ നിന്നുള്ള സ്വർണപണിക്കാരാണ്. എട്ട് ലോഹങ്ങൾ ഉപയോഗിച്ച് നിർമിച്ച 2100 കിലോഗ്രാം ഭാരമുള്ള കുടമണി ജലേസറിൽ നിന്നുള്ളതാണ്. ഒരോ സമയം എട്ട് രാജ്യങ്ങളിൽ നിന്നുള്ള സമയം കാണിക്കുന്ന ക്ലോക്ക് നിർമിച്ചത് ലക്നൗവിലാണ്.
നേപ്പാൾ– വെള്ളിപാദരക്ഷകൾ ഉൾപ്പെടെ 3,000 ലധികം സമ്മാനങ്ങളാണ് സീതാമാതാവിന്റെ ജന്മസ്ഥലമായ ജനക്പൂർ സ്ഥിതി ചെയ്യുന്ന നേപ്പാളിൽ നിന്ന് എത്തിച്ചത്.