കോഴിക്കോട്: നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹർജി സമർപ്പിച്ച് കൂടത്തായി കേസിലെ രണ്ടാം പ്രതി എംഎസ് മാത്യു. കൂടത്തായി കേസ് സംബന്ധച്ച് ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയും നെറ്റ്ഫ്‌ളിക്‌സിലൂടെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുണ്ടെന്നും ഇത് തടയാനായി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
പ്രോസിക്യൂഷൻ മറുപടിക്കായി കേസ് 29 ന് പരിഗണിക്കും. ചികിത്സക്കായി തനിക്ക് ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് ഒന്നാം പ്രതി ജോളി സമർപ്പിച്ച ഹർജിയും കോടതി പരിഗണിക്കും. ഒപ്പം കൂടത്തായി കൊലപാതക പരമ്പരയിലെ മറ്റു കേസുകളും 29 ന് കോടതി പരിഗണിക്കും.
കൂടത്തായി കേസിനെ ആസ്പദമാക്കി ചിത്രീകരിച്ച കറി ആൻഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് എന്ന ഡോക്യുമെന്ററി ഡിസംബർ 22 ന് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. കേസിലെ യഥാർത്ഥ ദൃശ്യങ്ങളും സാക്ഷികളുടെ അഭിമുഖങ്ങളും കോർത്തിണക്കിയാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ സ്ട്രീമിംഗ് നടക്കവെയാണ് ഹർജിയുമായി മാത്യു രംഗത്തെത്തിയത്.