ശ്രീനഗർ: ഇൻഡി മുന്നണി തകർച്ചയിലേക്കെന്ന മുന്നറിയിപ്പുമായി നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള എംപി. പ്രതിപക്ഷപാർട്ടികൾ മറ്റ് മുന്നണികൾ രൂപീകരിക്കാൻ സാധ്യതയുണ്ടെന്നും സീറ്റ് വിഭജനത്തിൽ വരുത്തുന്ന കാലതാമസം മുന്നണിയെ തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിനായി മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ നടത്തിയ അഭിമുഖത്തിലാണ് ഫറൂഖ് അബ്ദുള്ളയുടെ തുറന്നുപറച്ചിൽ.
സീറ്റ് ചർച്ചകൾ പൂർത്തിയാകാതെ തുടരുന്നത് മുന്നണിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കാര്യമാണ്. ഉറപ്പായും സീറ്റ് വിഭജനം സമയബന്ധിതമായി പൂർത്തിയാക്കണം. വേഗത്തിൽ തന്നെ അത് നടപ്പായില്ലെങ്കിൽ ഇൻഡി മുന്നണിയിലെ കക്ഷികൾ മറ്റ് മുന്നണികൾക്ക് രൂപം നൽകാൻ സാധ്യതയുണ്ട്. അത് വലിയ അപകടം വരുത്തിവക്കും. ഇനിയും സമയമുണ്ട്. ഫറൂഖ് അഭിമുഖത്തിൽ പറഞ്ഞു.
ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ ഇൻഡി മുന്നണി സീറ്റ് വിഭജന ചർച്ചകൾ തർക്കങ്ങൾ മൂലം വഴിമുട്ടി നിൽക്കുകയാണ്. ബംഗാളിൽ കോൺഗ്രസിന് രണ്ട് സീറ്റുകൾ മാത്രമേ നൽകാൻ സാധിക്കുകയുള്ളുവെന്ന മമതയുടെ ഉറച്ചനിലപാടിൽ കോൺഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. പഞ്ചാബിലും അവസ്ഥ വിഭിന്നമല്ല. വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്ന് ആംആദ്മി പാർട്ടി പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു. ഈ അവസരത്തിലാണ് ഫറൂഖ് അബ്ദുള്ളയുടെ മുന്നറിയിപ്പ്.
അവസാനമായി ചേർന്ന ഓൺലൈൻ യോഗത്തിൽ നിന്നും അഖിലേഷ് യാദവ്, മമത ബാനർജി എന്നിവർ വിട്ടുനിന്നിരുന്നു. നിതീഷിനെ കൺവീനറായി പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് നേതാക്കൾ യോഗത്തിൽ നിന്നും വിട്ടുനിന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്നെ മുന്നണിയുടെ കൺവീനർ ആക്കാത്തതിൽ നിതീഷ് കുമാറിനും പ്രതിഷേധമുണ്ട്.