തിരുവനന്തപുരം: എക്സാലോജിക്കിനെതിരായ ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിൽ വീണാ വിജയന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു പെൺകുട്ടിയെ ജീവിക്കാൻ സമ്മതിക്കില്ലേ എന്നാണ് ഇപി ജയരാജൻ ഇന്ന് മാദ്ധ്യമങ്ങളോട് ചോദിച്ചത്. ആർഒസി റിപ്പോർട്ടിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കാനാണ് ഇപ്പോൾ എല്ലാവരും ശ്രമിക്കുന്നത്. വീണ കുറ്റക്കാരിയാണെന്ന് തെളിയിക്കേണ്ടത് കോടതിയാണെന്നും ആർഒസി റിപ്പോർട്ട് കോടതി വിധിയല്ലെന്നും ഇപി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വീണയ്‌ക്ക് നേരെയുള്ള വേട്ടയാടൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഐടി മേഖലയിൽ പ്രഗത്ഭയായ പെൺകുട്ടിയാണ് വീണ. അതുകൊണ്ടാണ് അവർ ഒരു സംരംഭം ആരംഭിച്ചത്. അത് നടത്തി ജീവിക്കാൻ അനുവദിക്കില്ലെന്ന നയമാണോ ഇപ്പോഴുള്ളത്. സ്ത്രീത്വത്തെയാണ് വേട്ടയാടുന്നതെന്ന കാര്യം എല്ലാവർക്കും ഓർമ്മ വേണം. അവർ ചെയ്ത തെറ്റ് എന്തെന്ന് നിങ്ങൾ പറയണം. തെറ്റുണ്ടെങ്കിൽ അധികാരികൾ കണ്ടുപിടിച്ച് നടപടികൾ സ്വീകരിക്കട്ടെ.- ഇപി ജയരാജൻ പറഞ്ഞു
എക്സാലോജിക്- സിഎംആർഎൽ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് ആർഒസിയുടേത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ 13.4 ശതമാനം ഓഹരിയുള്ള കെഎസ്ഐഡിസിയെ പ്രത്യക്ഷമായും അതുവഴി സിഎംആർഎല്ലിനെ പരോക്ഷമായും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് ആർഒസിയുടെ കണ്ടെത്തൽ.