ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ വളർത്തുനായകളുടെ ആക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ റെയിൽവെ ട്രാക്കിൽ കയറിയ കുട്ടികൾ ട്രെയിൻ തട്ടി മരിച്ചു. സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം നടന്നത്. ആർമി ചിൽഡ്രൻ അക്കാദമിയിലെ വിദ്യാർത്ഥികളായ അനന്യ, യുവരാജ് എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. സഹോദരികളുടെ മക്കളായ ഇവർ യഥാക്രമം അഞ്ചിലും ഏഴിലുമാണ് പഠിക്കുന്നത്.
കഴിഞ്ഞ ദിവസം മറ്റ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളെ വളർത്തുനായകൾ ആക്രമിക്കുകയായതിരുന്നു. മറ്റ് കുട്ടികൾ ട്രാക്ക് കടന്ന് മറുഭാഗത്ത് എത്തിയിരുന്നു. എന്നാൽ അനന്യയും യുവരാജും ട്രാക്കിലെത്തിയപ്പോഴേക്കും ട്രെയിൻ വന്നു. പ്രദേശത്ത് തന്നെ താമസിക്കുന്ന ഓംപ്രകാശ് എന്നയാളുടെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപെട്ട നായകളാണ് കുട്ടികളെ ആക്രമിച്ചത്
വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. യുവരാജിന്റെ അച്ഛൻ മദൻ സിംഗ് കർണാടകയിൽ ബിസിനസ് നടത്തുകയാണ്. വിമുക്തഭടനാണ് അനന്യയുടെ അച്ഛൻ.
നഗരസഭ വളർത്തു നായകളെ പിടികൂടിയതിന് ശേഷമാണ് മൃതദേഹം വിട്ടുകാർ ഏറ്റുവാങ്ങിയത്. കുടുംബാംഗങ്ങളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.