ഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്കായി കാത്തിരിക്കുകയാണ് ഭാരതീയർ. രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രാർത്ഥനകൾ നടക്കുന്നു. ജാതി-മത വിത്യാസമില്ലാതെ തന്നെ ശ്രീരാമ ഭഗവാനെ വരവേൽക്കാനൊരുങ്ങുകയാണ് ഭാരതീയർ. ഇതിന്റെ ഭാഗമായി ഡൽഹിയിലെ മുസ്ലീം സമൂഹവും വലിയ പ്രാർത്ഥനകളാണ് സംഘടിപ്പിച്ചത്. ജനുവരി 22-ന് നടക്കുന്ന ചടങ്ങുകൾ ഗംഭീരമാകാൻ മനമുരുകി പ്രാർത്ഥിക്കുകയാണ് മുസ്ലീം സമൂഹം.
ഡൽഹിയിലെ നിസാമുദ്ദീൻ ബസ്തിയിലാണ് മുസ്ലീം സമുദായത്തിലെ അംഗങ്ങൾ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി പ്രാർത്ഥിച്ചത്. ഐക്യത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകികൊണ്ട് വിഗ്രഹപ്രതിഷ്ഠ നടത്തുന്നതിന് ഹിന്ദു സമൂഹത്തിന് അവർ നന്ദിയും പറയുന്നു. രാമക്ഷേത്ര വിഷയത്തിൽ മുസ്ലീം സമുദായത്തിനുള്ളിൽ ആശയക്കുഴപ്പമൊന്നുമില്ല. സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുകയും വരാനിരിക്കുന്ന ചടങ്ങിന് തങ്ങൾ പിന്തുണ അറിയിക്കുകയും ചെയ്യുന്നുവെന്ന് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയ മൗലാന നസീർ അഹമ്മദ് എഎൻഐയോട് പറഞ്ഞു.
ജനുവരി 22-ന് അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച്, പരിപാടിയുടെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തി. എല്ലാ പൗരന്മാർക്കും സമാധാനവും ഐക്യവും ഉണ്ടാകട്ടെ. ഹിന്ദു സമൂഹത്തിന് ആശംസകൾ നേരുന്നു. ഈ പ്രത്യേക അവസരത്തിൽ മാത്രം ഒതുങ്ങാതെ രാജ്യത്തിന്റെ ക്ഷേമത്തിനായി എല്ലാ കാലവും ഒത്തൊരുമ ഉണ്ടാകട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിലെ മുസ്ലീം സമുദായം സ്വീകരിച്ച നിലപാടിനെ ബിജെപി നേതാവ് ഷാസിയ ഇൽമി പ്രശംസിക്കുകയും ചെയ്തു.