ചെന്നൈ: പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ധനുഷ്കോടിക്ക് സമീപം രാമസേതു നിർമ്മിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അരിചാൽ മുനൈ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോതണ്ഡരാമസ്വാമി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും.
രാവണന്റെ സഹോദരൻ വിഭീഷണൻ ആദ്യമായി ശ്രീരാമനെ കാണുകയും അഭയം തേടുകയും ചെയ്തത് കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ വച്ചാണെന്ന് പറയപ്പെടുന്നു. ശ്രീരാമൻ വിഭീഷണന്റെ പട്ടാഭിഷേകം നടത്തിയ സ്ഥലമാണിതെന്നുമാണ് ഐതീഹ്യം.
ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി അരുൾമിഗു രാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമായണ ശ്ലോക പാരായണത്തിലും പങ്കെടുത്തു. രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. കടലിൽ സ്നാനം ചെയ്ത് ജപത്തിൽ മുഴുകുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഞെടിയിടയിലാണ് തരംഗമായത്.