അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. നാടും നഗരവും സർവ്വസന്നാഹങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. ഈയവസരത്തിൽ കേരളത്തിലെ ഇടതുചിന്തകരും സാംസ്കാരിക പ്രവർത്തകരും ഉയർത്തുന്ന അയോദ്ധ്യാവിരുദ്ധ നിലപാടിലെ ഇരട്ടത്താപ്പിനെ ശക്തമായി വിമർശിക്കുകയാണ് ആരിഫ് ഹുസൈൻ. സ്വതന്ത്രചിന്തകനും എക്സ്-മുസ്ലീമുമായ ആരിഫ് ഹുസൈൻ, ജനംടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അയോദ്ധ്യാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..
“അയോദ്ധ്യാ വിഷയത്തിൽ സന്തോഷവാനാണ്. വലിയൊരു പ്രശ്‌നത്തിന് നല്ല രീതിയിൽ പരിസമാപ്തിയായി എന്നുള്ളതാണ് ആ സന്തോഷത്തിന് കാരണം. ഇരുകൂട്ടർക്കും നീതി നൽകുന്ന വിധത്തിലുള്ള മാതൃകാപരമായ വിധിയാണ് സുപ്രീംകോടതി നൽകിയത്. കോടതിയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി അതിനെ കാണുന്നു. കോടതിവിധിയിലൂടെ ഒരു പരിഹാരം ഉണ്ടായിട്ടും അതിൽ അനാവശ്യമായ ചർച്ചകൾ ഉണ്ടാക്കുന്നത് സുപ്രീംകോടതിയുടെ സുപ്രധാനവിധിയെ ചെറുതാക്കി കാണുന്നതിന് തുല്യമാണ്. പരിഹാരത്തെ അംഗീകരിക്കാതെ അനാവശ്യ ചർച്ചകളുണ്ടാക്കി ഒരു കൂട്ടമാളുകളെ ധ്രുവീകരിക്കുന്നത് തെറ്റായ നിലപാടാണ്.
രാമഭക്തനല്ല, അതുകൊണ്ട് ക്ഷേത്രത്തിൽ പോകുന്നില്ലെന്ന് പറയുകയാണെങ്കിൽ അത് അംഗീകരിക്കാം. എന്നാൽ ഇതല്ല നീതിയെന്ന് പറയുമ്പോൾ അവർ അപമാനിക്കുന്നത് കോടതി വിധിയെയാണ്. കോടതിവിധി വരുന്നതിന് മുന്നോടിയായി ഷിയാ വിഭാഗം പിൻമാറിയെന്നത് അധികമെവിടെയും ചർച്ച ചെയ്ത് കണ്ടിട്ടില്ല. ആർക്കിയോളജിക്കൽ വിഭാഗം സർവ്വേ നടത്തിയപ്പോൾ അവിടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുവെന്നതിന്റെ പേരിലാണ് ഷിയാ വിഭാഗം പിൻമാറിയത്. അത് അഭിനന്ദനാർഹമായ നിലപാടാണ്.
നിർണ്ണായകമായ കോടതിവിധിയിലൂടെ ഐക്യത്തിന്റെ പാതയിലേക്ക് പോകേണ്ട സമയമാണിത്. എല്ലാ വിഭാഗങ്ങളും ഒരുമിക്കേണ്ട സമയം.. പ്രശ്‌നങ്ങളുണ്ടോയെന്ന് ചുരണ്ടി മാന്തി നോക്കി പഴുപ്പിച്ച് നിർത്തുന്നത് ശരിയല്ലാത്തൊരു ഘട്ടത്തിൽ.. രാമഭക്തിയുള്ളവർ എല്ലാവരും ഹിന്ദുത്വ ഭീകരരാണ് എന്ന പ്രതീതിയുണ്ടാക്കുന്നത് അപലപനീയമായ കാര്യമാണ്. രാമൻ എന്ന സങ്കൽപ്പവും അയോദ്ധ്യയെന്ന സങ്കൽപ്പവും ബാബർ പള്ളി പണിയുന്നതിന് മുമ്പേ ഇവിടെ നിലകൊള്ളുന്നതാണ്. ഈ കാര്യങ്ങൾ വലിയ ചർച്ചയാകുന്നതിന് മുമ്പേ ഇവിടെ നിലനിന്നിരുന്ന വിഷയങ്ങളാണത്. അങ്ങനെയൊരു വിശ്വാസത്തെ രാഷ്‌ട്രീയപരമായി കൂട്ടിക്കുഴച്ചുകൊണ്ട് പലരും പ്രതികരിക്കുന്നു. കെഎസ് ചിത്രയെ പോലുള്ളവരെ സംഘിയെന്ന് ലേബൽ ചെയ്യുന്ന വിധമാണ് നമ്മുടെ നാട് പ്രതികരിച്ചത്. നമ്മുടെ പോക്ക് തീർത്തും തെറ്റായ ദിശയിലേക്കാണെന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ചിത്ര നേരിട്ട ആക്രമണം.
വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ച സമയത്തും ആളുകളുടെ കഴുത്തുവെട്ടുന്ന സമയത്തും ഭീകരർ വിളിച്ചിരുന്നത് ‘അള്ളാഹു അക്ബർ’ എന്നായിരുന്നു. എന്നിരുന്നാലും ഇന്ന് നമ്മുടെ നാട്ടിലെ പള്ളികളിൽ നിന്നും ബാങ്ക് വിളിക്കുന്ന സമയത്ത് ‘അള്ളാഹു അക്ബർ’ കേൾക്കുമ്പോൾ ഇവിടെയാരും അവരെ ഇസ്ലാമിക ഭീകരർ എന്ന് വിളിക്കാറില്ല. എന്നാൽ ശ്രീരാമൻ എന്ന സങ്കൽപ്പത്തിന്റെ ഭാഗമായി അത് വിശ്വസിക്കുന്നവർ ജയ് ശ്രീറാം വിളിക്കുമ്പോൾ അവരെ ഹിന്ദുത്വ ഭീകരരായി ചിത്രീകരിക്കുന്ന സമീപനമാണ് നമ്മുടെ നാട്ടിലുള്ളവർ പിന്തുടരുന്നത്. അതുകൊണ്ട് നമ്മുടെ പോക്ക് എങ്ങോട്ടാണെന്ന് പുനർവിചിന്തനം ചെയ്യേണ്ട സമയമാണിത്.
ആരാധനയേയും വിശ്വാസത്തേയും വിശ്വാസികളേയും അവരുടെ സ്വാതന്ത്ര്യത്തിന് വിടുക. മതേതരത്വം എന്താണെന്ന് മനസിലാക്കി രാഷ്‌ട്രീയ നേതാക്കൾ പെരുമാറാൻ പഠിക്കണം. അതിനിടയിൽ തന്ത്രങ്ങൾ കൊണ്ടുവരുന്ന പരിപാടി അവസാനിപ്പിക്കണം. നിരപരാധികളായ ചിത്രയെ പോലുള്ള ആളുകളെ സൈബർ ആക്രമണം നടത്തി ക്രൂശിക്കുന്ന സമീപനവും നാം ഉപേക്ഷിക്കേണ്ടതാണ്.”