വിജയ പ്രതീക്ഷയുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ കേരളം പതിവുപോലെ തകർന്നടിഞ്ഞു. 327 റൺസ് പിന്തുടർന്ന കേരളം 232 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്. ഒന്നു പൊരുതി നോക്കാൻ പോലുമാകാതെയാണ് മുംബൈക്ക് മുന്നിൽ കീഴടങ്ങിയത്. 94 റൺസിന് ഓൾഔട്ടായ കേരള നിരയിൽ പുറത്താകാതെ നിന്നത് 16 റൺസെടുത്ത നായകൻ സഞ്ജു സാംസൺ മാത്രമാണ്. 11-ാമനായി ബാറ്റിംഗിനിറങ്ങേണ്ട വിശ്വേർ സുരേഷിന് പരിക്കേറ്റതോടെ ഒൻപതാം വിക്കറ്റ് വീണതോടെ കേരളം പരാജയം സമ്മതിക്കുകയായിരുന്നു.
ഷംസ് മുലാനി 5 വിക്കറ്റെടുത്തപ്പോൾ ധവൽ കുൽക്കർണിയും തനുഷ് കൊടിയാനും രണ്ടുവിക്കറ്റുവീതം പിഴുത് കേരളത്തിന്റെ പരാജയം ഉറപ്പിക്കുകയായിരുന്നു. സീസണിലെ കേരളത്തിന്റെ ആദ്യ തോൽവിയാണിത്. സ്കോർ മുംബൈ-251,319 കേരളം 244,94.
നാലാം ദിനം വിക്കറ്റ് നഷ്ടമാകാതെ ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ വിധി ആദ്യ മണിക്കൂറിൽ തന്നെ മുംബൈ നിർണയിക്കുകയായിരുന്നു. 26 റൺസെടുത്ത രോഹൻ കുന്നുമലാണ് ടോപ് സ്കോറർ. ഒരു അറ്റത്ത് വിക്കറ്റുകൾ ഇടവേളകളിൽ നിലംപൊത്തിയതോടെ ആറാമനായി ക്രീസിലെത്തിയ സഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.















