ന്യൂഡൽഹി: അയോദ്ധ്യയെന്ന ചരിത്രനഗരത്തിന് ആയിരം കിലോമീറ്ററുകൾ അകലെ ഒഡിഷയിൽ മറ്റൊരു രാമക്ഷേത്രം കൂടി ഭക്തർക്കായി തുറന്നിരിക്കുകയാണ്. ഒഡിഷയിലെ ന്യായഗഡ് ജില്ലയിലെ ഫത്തേഗഡ് എന്ന ഗ്രാമത്തിലാണ് പുതിയ രാമക്ഷേത്രം തുറന്നത്. അയോദ്ധ്യയിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന അതേവേളയിൽ തന്നെയായിരുന്നു ഒഡിഷയിലെ രാമക്ഷേത്രത്തിന്റെ പ്രധാന ചടങ്ങുകൾ നടന്നത്.
73 അടി നീളത്തിലുള്ള രാമവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് സമുദ്രനിരപ്പിൽ നിന്നും 1800 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫത്തേഗഡിലെ ജനങ്ങൾ തന്നെയാണ് ക്ഷേത്ര നിർമ്മാണത്തിനായുള്ള ധനസമാഹരണം നടത്തിയത്.
2017ൽ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ലേബർ ഓഫ് ലവ് (സ്നേഹത്തിന്റെ അദ്ധ്വാനം) എന്ന് പേരിട്ട ക്ഷേത്ര പദ്ധതിക്കായി 150ഓളം നിർമ്മാണ തൊഴിലാളികളുണ്ടായി. ഏഴ് വർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിൽ അവരുടെ രാമക്ഷേത്രം യാഥാർത്ഥ്യമായിരിക്കുകയാണ്. അതിസമ്പന്നമായ ചരിത്രവും ഈ ക്ഷേത്രത്തിന് പങ്കുവയ്ക്കാനുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് വരൾച്ചയുടെ കാലത്ത് ഇവിടെയെത്തിയാണ് ജനങ്ങൾ മഴ പെയ്യാനായി പ്രാർത്ഥിച്ചിരുന്നത്.