വയനാട്: മാനന്തവാടി തരുവണയിൽ കരടിയെ പിടികൂടാനുള്ള ദൗത്യം അവസാനിപ്പിച്ചു. കരടി ഓടിമറഞ്ഞതിനാൽ മയക്കുവെടി വയ്‌ക്കാൻ കഴിഞ്ഞില്ലെന്നും വനം വകുപ്പ് അറിയിച്ചു. രണ്ടു ദിവസമായി മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കരടിയെ ഇന്നായിരുന്നു തരുവണയിൽ വനംവകുപ്പ് കണ്ടത്.
സ്ഥലം സ്‌പോട്ട് ചെയ്ത് കരടിയെ പുറത്ത് ചാടിച്ചെങ്കിലും സമീപ പ്രദേശത്തെ തോട്ടത്തിലേക്ക് കരടി ഓടി മറയുകയായിരുന്നു. കരടിയെ നിരീക്ഷിക്കാനായി ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. നാട്ടുകാരും വനം വകുപ്പും ചേർന്നായിരുന്നു ഇന്ന് പരിശോധന നടത്തിയത്.