തിരുവനന്തപുരം: ഡിഎ കുടിശ്ശിക അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരം ഇന്ന്. ബിജെപി അനുകൂല സംഘടന ഫെറ്റോ ഉൾപ്പടെയുള്ള പ്രതിപക്ഷ സംഘടനകളാണ് ഇന്ന് പണിമുടക്കുന്നത്. സമരത്തെ അടിച്ചമർത്താൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
ആനുകൂല്യങ്ങൾക്ക് ആരും എതിരല്ലെന്നും നടത്തുന്നത് അനാവശ്യ സമരമാണെന്നുമാണ് സർക്കാർ നിലപാട്. സർക്കാർ ജീവനക്കാർക്ക് 7973.50 കോടി രൂപയും പെൻഷൻകാർക്ക് 4722.63 കോടിയുമാണ് ഡിഎ കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്.
ശമ്പള പരിഷ്‌കരണ കുടിശ്ശിക, ആറു ഗഡു ഡിഎ കുടിശ്ശിക, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടന കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.