കോഴിക്കോട്: മാലിന്യം നിക്ഷേപിക്കാൻ സൗകര്യമൊരുക്കിയിട്ടും ഉപയോഗിക്കാത്തതിന് പിന്നാലെ കർശന നടപടിയുമായി കോഴിക്കോട് കളക്ടർ. കളക്ടറേറ്റ് – സിവിൽ സ്റ്റേഷൻ ജൈവ മാലിന്യ സംസ്കരണത്തിനായി ജില്ലാ ഭരണകൂടം സംവിധാനം ഒരുക്കിയിട്ടും ഓഫീസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് സഹകരണമില്ലാത്ത സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.
കളക്ടറേറ്റ്-സിവിൽ സ്റ്റേഷൻ വിഭാഗത്തിലെ ജീവനക്കാർ ഭക്ഷണ അവശിഷ്ടം വീട്ടിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോകണമെന്ന് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉത്തരവിട്ടു. മുൻ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിലെയും സിവിൽ സ്റ്റേഷനിലെയും 184 ഓഫീസുകൾക്ക് മുന്നിൽ വരാന്തയിൽ സ്ഥാപിച്ച മാലിന്യ നിക്ഷേപ ബിന്നുകൾ ഇന്നലെ എടുത്തുമാറ്റി. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നിരീക്ഷണം ഏർപ്പെടുത്തി. ഇതിനായി പ്രത്യേകം ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുൻ കളക്ടർ സ്ഥാപിച്ച മൂന്ന് നിറത്തിലുള്ള ചവറ്റുകുട്ടയിൽ മാലിന്യങ്ങൾ വേർതിരിച്ചാണ് മാലിന്യം സംസ്കരിക്കേണ്ടത്. എന്നാൽ പലരും അശ്രദ്ധമായാണ് മാലിന്യം സംസ്കരിച്ചിരുന്നത്. മിക്കപ്പോഴും ഓഫീസ് മാലിന്യവും ഭക്ഷണാവശിഷ്ടവും ഒരുമിച്ച് ഇടും അല്ലെങ്കിൽ ജനാല വഴി വലിച്ചെറിയും. ഈ സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.