മോസ്‌കോ: റഷ്യയിൽ സൈനിക വിമാനം തകർന്നു വീണ് 65 പേർക്ക് ദാരുണാന്ത്യം. 76 പേർ സഞ്ചരിച്ചിരുന്ന സൈനിക വിമാനമാണ് തകർന്നു വീണത്. റഷ്യ-യുക്രെയ്ൻ അതിർത്തി പ്രദേശത്താണ് അപകടം നടന്നത്. ചരക്കുനീക്കത്തിനും ആയുധങ്ങൾ കൊണ്ടു പോകുന്നതിനും സൈനികരെ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന വിമാനമാണ് തകർന്നു വീണത്.
റഷ്യൻ സൈന്യം ഉപയോഗിക്കുന്ന ഇല്യൂഷൻ 76 എന്ന സൈനിക വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 76 പേരിൽ 65 പേരും യുക്രെയ്ൻ സൈനികരായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. യുദ്ധസമയത്ത് നിരവധി യുക്രെയ്ൻ സൈനികരെ റഷ്യൻ സൈനികർ പിടികൂടിയിരുന്നു. ഇവരെ കൈമാറ്റ ഉടമ്പടി പ്രകാരം യുക്രെയ്ൻ ഭരണകൂടത്തിന് കൈമാറാൻ കൊണ്ടുപോകുമ്പോഴായിരുന്നു വിമാനം തകർന്നു വീണതെന്നാണ് റഷ്യ പറയുന്നത്.
അപകടം നടന്നതായി റഷ്യ സ്ഥിരീകരിച്ചെങ്കിലും തകർന്നു വീണ വിമാനത്തിൽ നിന്നും ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോയെന്ന വിവരങ്ങളും മറ്റു വിവരങ്ങളും റഷ്യ പുറത്തുവിട്ടിട്ടില്ല. അതേസമയം യുക്രെയ്ൻ നടത്തിയ ആസൂത്രിത ആക്രമണമാണ് വിമാനം നിലംപതിക്കാൻ കാരണമെന്നും റഷ്യ ആരോപിക്കുന്നു.